കോവിഡ് 2022 ലും നിലനില്‍ക്കും:ലോകാരോഗ്യ സംഘടന;വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണം

 കോവിഡ് 2022 ലും നിലനില്‍ക്കും:ലോകാരോഗ്യ സംഘടന;വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണം


ന്യൂയോര്‍ക്ക്: കൊറോണ മഹാമാരി 2022 ലും നിലനില്‍ക്കുമെന്ന നിഗമനം പങ്കുവച്ച്് ലോകാരോഗ്യ സംഘടന. വാക്‌സിനേഷന്‍ ഏറ്റവും വ്യാപകവും കാര്യക്ഷമവും ആക്കണമെന്ന് ഡബ്ലു.എച്ച്.ഒ പ്രതിനിധി ഡോ. ബ്രൂസ് എയില്‍വാര്‍ഡ് പറഞ്ഞു.

മറ്റ് ലോക രാജ്യങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ നല്‍കിയത് അമേരിക്കയാണ്. യൂറോപ്യന്‍ യൂണിയനും ബ്രിട്ടണും രണ്ടും മൂന്നും സ്ഥാനത്താണ്. ജപ്പാനും കാനഡയും സഹായം എത്തിക്കുന്നുണ്ട്്.എങ്കിലും ദരിദ്രരാജ്യങ്ങളില്‍ ഇപ്പോഴും വാക്സിന്‍ എത്താത്തതില്‍ ലോകരാജ്യങ്ങളെ ലോകാരോഗ്യസംഘടന വിമര്‍ശിച്ചു.സമ്പന്ന രാജ്യങ്ങള്‍ പണം നോക്കാതെ ദരിദ്രരാജ്യങ്ങളെ സഹായിക്കുന്നതിന്റെ വേഗത കൂട്ടണമെന്ന് ഡോ.ബ്രൂസ് അഭ്യര്‍ത്ഥിച്ചു. 'നിങ്ങളാരും ഉദ്ദേശിച്ച വേഗത കാണിക്കുന്നില്ലെ'ന്നും ലോകരാജ്യങ്ങളുടെ മെല്ലപ്പോക്കിനെ വിമര്‍ശിച്ച് ഡോ.ബ്രൂസ് പറഞ്ഞു.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങളുടെ ആരോഗ്യസ്ഥിതി പരിതാപകരമാണ്. ഇതുവരെ 5 ശതമാനം ജനങ്ങള്‍ക്കേ വാക്സിന്‍ ലഭിച്ചിട്ടുള്ളൂ. അതേ സമയം മറ്റ് രാജ്യങ്ങള്‍ 40 ശതമാനം കടന്നിരിക്കുന്നുവെന്നും ഡോ.ബ്രൂസ് പറഞ്ഞു. വിവിധ രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് വാക്സിന്‍ കയറ്റിവിട്ടതിന്റെ കണക്കുകളും ഡോ.ബ്രൂസ് നിരത്തി.

ആരോഗ്യരംഗത്തെ അസന്തുലിതാവസ്ഥ എല്ലാ രാജ്യങ്ങളും ഒത്തുചേര്‍ന്നു പരിഹരിക്കണം. അതേസമയം, ആ കൂട്ടായ്മ വേണ്ടത്ര ഫലപ്രദമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വിശകലനത്തില്‍ കുറ്റപ്പെടുത്തി.ഡബ്ലു.എച്ച്.ഒ പ്രതിനിധി വാക്സിന്‍ ലഭ്യതയുടെ ഏറ്റക്കുറിച്ചിലുകളില്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.