സ്പാനിഷ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി മോഡി; വിപുല സഹകരണത്തിനു ധാരണ

സ്പാനിഷ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി മോഡി; വിപുല സഹകരണത്തിനു ധാരണ


റോം: ഇന്ത്യയും സ്പെയിനും തമ്മിലുളള ബന്ധം ആഴത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചെസുമായി റോമില്‍ കൂടിക്കാഴച നടത്തി. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഇരുവരും റോമിലെത്തിയത്. ഉച്ചകോടിയുടെ രണ്ടാം ദിവസമായ ഇന്ന് കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും എന്ന വിഷയത്തില്‍ ചര്‍ച്ച നടന്ന യോഗത്തിന് ശേഷമായിരുന്നു ഇന്ത്യ, സ്പാനിഷ് പ്രധാനമന്ത്രിമാരുടെ സൗഹൃദ സംഭാഷണം.

ഇന്ത്യയും സ്പെയിനും തമ്മിലുളള ബന്ധം ദൃഢതരമാക്കാനുതകുന്ന തരത്തിലുള്ള ഫലപ്രദമായ ചര്‍ച്ചയാണ് നടന്നതെന്ന് നരേന്ദ്ര മോഡി ട്വിറ്ററില്‍ കുറിച്ചു. വ്യാപാരം, ഊര്‍ജ്ജം, ഇന്നൊവേഷന്‍ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും മികച്ച സഹകരണമാണ് പുലര്‍ത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഒന്നാം ദിവസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടങ്ങിയവരുമായും നരേന്ദ്ര മോഡി സൗഹൃദസംഭാഷണം നടത്തിയിരുന്നു. ഇവരോടൊപ്പമുള്ള ചിത്രങ്ങളും ട്വിറ്ററില്‍ പങ്കുവെച്ചു. ബൈഡനൊപ്പം തോളില്‍ കയ്യിട്ട് നടക്കുന്ന ചിത്രമാണ് ട്വിറ്ററിലുള്ളത്.ആഗോള വിഷയം ചര്‍ച്ച ചെയ്തതിലുപരി നേതാക്കളുമായി മോഡി സൗഹൃദം പങ്കിടുന്നുണ്ട്. 12 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി റോമിലെത്തുന്നത്.

അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ റോം സന്ദര്‍ശനമാണിത്. കാലാവസ്ഥാ വ്യതിയാനം, കൊറോണ, സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പ് എന്നീ വിഷയങ്ങളാണ് ജി 20 യോഗത്തില്‍ ചര്‍ച്ചയായത്. ലോകരാഷ്ട്രങ്ങളുടെ ഉപയോഗത്തിനായി കൊറോണ വാക്സിന്‍ നിര്‍മ്മാണം ഉയര്‍ത്തുമെന്ന് മോഡി പറഞ്ഞിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയെ വത്തിക്കാനിലെത്തി സന്ദര്‍ശിച്ച് ഇന്ത്യന്‍ പര്യടനത്തിനു ക്ഷണിച്ച ശേഷമാണ് അദ്ദേഹം ഇതര ലോക നേതാക്കളുമായി സൗഹൃദ സംഭാഷണം തുടരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.