ഷാർജ: നാല്പതാമത് രാജ്യാന്തര പുസ്തകോത്സവത്തിന് ഇന്ന് ഷാർജ എക്സ്പോ സെന്‍ററില്‍ തുടക്കമായി. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുക. ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകമേള ലോകത്തിലെ തന്നെ ഏറ്റവും മികച്ച പുസ്തകമേളകളിലൊന്നാണ്. 13 വരെ നടത്തുന്ന മേളയില്‍ 83 രാജ്യങ്ങളില്‍ നിന്നുളള 1632 പ്രസാധകർ പങ്കെടുക്കും.ഇതില്‍ 9 രാജ്യങ്ങള്‍ ആദ്യമായാണ് മേളയുടെ ഭാഗമാകുന്നത്. സ്പെയിനാണ് അതിഥി രാജ്യം. 'എല്ലായ്പ്പോഴും ഒരു ശരിയായ പുസ്തകമുണ്ടായിരിക്കും' എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. പതിനഞ്ച് ദശലക്ഷത്തോളം പുസ്തകങ്ങള്‍ മേളയിലുണ്ടാകും. ആയിരത്തോളം പരിപാടികളും 85 ഓളം അറബ് അന്താരാഷ്ട്ര എഴുത്തുകാരും പുസ്തകമേളയെ സമ്പന്നമാക്കും.
ആപ്പിലറിയാം കൂടുതല്‍ വിശേഷങ്ങള്‍
ഷാർജ പുസ്തകോത്സവത്തിന് ഇത്തവണ ആപ്പ് വഴികാട്ടും. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും Sibf ആപ്പ് ലഭ്യമാണ്. പുസ്തകോത്സവത്തിലെ പ്രധാന പരിപാടികള്‍, പ്രസാധകർ, സെഷനുകള്‍, ശില്‍പശാലകള്‍ എന്നിങ്ങനെ എല്ലാ വിവരങ്ങളും ആപ്പുവഴി അറിയാം.