ദുബായ്: യുഎഇയില്‍ കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ടിരുന്ന സ്ത്രീകളുടെ പ്രാർത്ഥാനമുറികള്‍ തുറക്കുന്നതുള്‍പ്പടെ പളളികളില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്. സ്ത്രീകളുടെ നമസ്കാര മുറികള്‍, അംഗശുദ്ധി വരുത്തുന്ന സ്ഥലം, ശൗച്യാലയം, തുടങ്ങിയവയും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് രാജ്യത്തെ പളളികള്‍ കഴിഞ്ഞ വർഷം ജൂലൈ അവസാനത്തോടെ തുറന്നുനല്‍കിയിരുന്നുവെങ്കിലും സ്ത്രീകളുടെ പ്രാർത്ഥാനമുറികള്‍ക്കുളള നിയന്ത്രണങ്ങള്‍ നീക്കിയിരുന്നില്ല. ഷാർജയില്‍ കഴിഞ്ഞ വാരം നിയന്ത്രണങ്ങള്‍ മാറ്റിയിരുന്നു.
1.5 മീറ്റർ സാമൂഹിക അകലം പാലിക്കുകയെന്നതുള്‍പ്പടെയുളള മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടായിരിക്കണം പ്രവർത്തനം എന്നും നിർദ്ദേശം വ്യക്തമാക്കുന്നു. ഓരോ പ്രാർത്ഥനയ്ക്ക് ശേഷവും അണുനശീകരണവും നടത്തണം. ഇംഗ്ലീഷിലും അറബിയിലും ഉറുദുവിലും കോവിഡ് മുന്‍കരുതല്‍ നിർദ്ദേശങ്ങള്‍ പ്രദർശിപ്പിച്ചിരിക്കണം.
ഓരോ പ്രാർത്ഥനയ്ക്ക് ശേഷവും പളളികള്‍ അടച്ചിടണമെന്നുളളതുകൂടി ഓർമ്മിപ്പിക്കുകയാണെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താവ് ഡോ സെയ്ഫ് അല്‍ ദഹേരി പറഞ്ഞു. ഇമാമുമാർ കോവിഡിനെതിരെ വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം. എല്ലാ 14 ദിവസത്തിലും പിസിആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കുകയും വേണം.