അബുദബി: മധ്യപൂർവ്വദേശത്തെ ഏറ്റവും വലിയ അക്വേറിയമായ അബുദബിയിലെ നാഷണൽ അക്വേറിയം നാളെ പൊതുജനങ്ങള്‍ക്കായി തുന്നുകൊടുക്കും. 10 വിഭാഗങ്ങളിലായി 300 ഇനങ്ങളിലുള്ള 46,000 ജീവികളാണ് ഇവിടെയുളളത്. സമുദ്രജീവിതവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ കൂടി നടക്കുന്നുവെന്നുളളതും അക്വേറിയത്തിന്‍റെ പ്രത്യേകതയാണ്.സമുദ്ര ജീവിതവുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുന്ന 80 വിദഗ്ധരുടെ മേൽനോട്ടത്തിലാണ് നാഷണൽ അക്വേറിയം പ്രവർത്തിക്കുന്നത്.
അല്‍ ഖാനയില്‍ 7000 ചതുരശ്ര അടി വിസ്തൃതിയിലാണ് അക്വേറിയം സജ്ജമാക്കിയിട്ടുളളത്. ലോകത്തെ അപൂർവ്വ സ്രാവുകളും ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പെരുമ്പാമ്പിനും അക്വേറിയത്തില്‍ താമസമൊരുക്കിയിട്ടുണ്ട്. 14 വയസുളള പെരുമ്പാമ്പിന്‍റെ ഭാരം 115 കിലോഗ്രാമാണ്. ഏഴ് മീറ്റർ നീളമുള്ള റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണിത്.
വെള്ളിയാഴ്ച തുറന്നുകൊടുക്കുന്ന അക്വേറിയത്തിന്‍റെ പ്രവർത്തന സമയം രാവിലെ 10 മുതല്‍ വൈകീട്ട് ഏഴുവരെയാണ്. വ്യാഴം വെളളി ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 10 വരെയാണ് പ്രവർത്തനം. ജനറല്‍ ടിക്കറ്റിന് 105 ദിർഹമാണ് നിരക്ക്. ബെയോണ്ട് ദ ഗ്ലാസ് ടിക്കറ്റിന് 130 ദിർഹവും, ബു തിനാ ദോ യ്ക്ക് 150 ദിർഹവും, വിഐപി ടിക്കറ്റിന് 200 ദിർഹവുമാണ് നിരക്ക്.
വാക്സിനെടുത്തവരോ അല്ലെങ്കില്‍ 96 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലമുളളവരോ ആയിരിക്കണം അക്വേറിയം സന്ദർശിക്കാനായി എത്തേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.