ചിന്താമൃതം; കുഞ്ഞുങ്ങളെ സ്നേഹിക്കാം; അവരാണ് ഭാവിയുടെ നിയന്താക്കൾ

ചിന്താമൃതം; കുഞ്ഞുങ്ങളെ സ്നേഹിക്കാം; അവരാണ് ഭാവിയുടെ നിയന്താക്കൾ

വത്തിക്കാൻ ചത്വരത്തിലെ ഫ്രാൻസിസ് മാർപ്പാപ്പയുടെ പതിവ് സന്ദർശന വേളയിൽ അദ്ദേഹം ജനങ്ങൾക്ക് സന്ദേശം നല്കിക്കൊണ്ടിരിക്കെ, ഒരു വികൃതിയായ കുട്ടി അദ്ദേഹത്തിന്റെ അരികിലേക്ക് ഓടിയെത്തി. പാപ്പായുടെ സെക്യൂരിറ്റി ഓടിയെത്തി ആ പയ്യനെ എടുത്ത് മാറ്റാൻ ശ്രമിക്കവേ പാപ്പാ അവരെ തടഞ്ഞു. പാപ്പായുടെ പ്രസംഗം തീരുവോളം ആ കുട്ടി, പാപ്പായുടെ കുപ്പായത്തിൽ പിടിച്ച് അവിടെ നിന്ന് കളിച്ചു.


ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് അൽ മക്തൂമിനൊപ്പം ഫോട്ടോ എടുക്കണം എന്ന് പറഞ്ഞ് കരഞ്ഞ പെൺകുട്ടിയെ ദുബായ് എക്സ്പോയുടെ സ്റ്റേജിൽ കയറ്റി നിർത്തി ഫോട്ടോ എടുക്കുകയും, അവളെ കൈയിലെടുത്ത് നിറുകയിൽ ഉമ്മ നൽകുകയും ചെയ്യുന്ന ചിത്രം അടുത്ത ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.


വിശാല ഹൃദയർക്കേ കുഞ്ഞുങ്ങളെ സ്നേഹിക്കാൻ സാധിക്കു. കുഞ്ഞുങ്ങളുടെ കുസൃതിയും വഴക്കും വാശിയും കരച്ചിലുമൊക്കെ ആസ്വദിക്കാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ മാനസികാവസ്ഥയ്ക്ക് എന്തോ തകരാറുണ്ടെന്നാണ് പ്രശസ്ത മനശാത്രജ്ഞൻ ജീൻ പിയാഗേറ്റ് (സ്വിറ്റ്സർലൻഡ്) പറഞ്ഞിരിക്കുന്നത്.


ഒരിക്കൽ യേശു ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ കുറച്ച് കുട്ടികൾ അവന്റെ അരികിലേക്ക് വന്നു, ആ കുട്ടികളെ തടഞ്ഞ തന്റെ ശിഷ്യന്മാരോട്  യേശു പറഞ്ഞു അവരെ തടയേണ്ട അവർ എന്റെ അടുക്കലേക്ക് വരട്ടെ. ആ കുട്ടികൾ ഓടിയെത്തി യേശുവിന്റെ മടിയിലും തോളിലും പിന്നിലുമൊക്കെ നിലയുറപ്പിച്ചു.
കുഞ്ഞുങ്ങളെ ആത്മാർഥമായി സ്നേഹിച്ചിരുന്ന ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവർലാൽ നെഹ്‌റുവിനെ കുട്ടികൾ വിളിച്ചിരുന്നത് ചാച്ചാ നെഹ്‌റു എന്നായിരുന്നു.


കുഞ്ഞുങ്ങളെ ഉപദ്രവിക്കുകയും, കൊല്ലുകയും, ലൈംഗികമായി ചൂഷണം ചെയ്യുകയുമൊക്കെ ചെയ്യുന്ന ഈ കാലത്ത് കുഞ്ഞുങ്ങളുടെ സംരക്ഷണവും സുരക്ഷയും ഒരുക്കാൻ മാതാപിതാക്കളും, സ്‌കൂൾ അധികാരികളും, സർക്കാർ സംവിധാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമുക്ക് കുഞ്ഞുങ്ങളെ സ്നേഹിക്കാം കാരണം അവരാണ് നാളെയുടെ വാഗ്ദാനങ്ങൾ.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.