ദുബായ്: യുഎഇ രാഷ്ട്രപതി ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍റെ നിർദ്ദേശപ്രകാരം രാജ്യത്തെ തൊഴില്‍ നിയമം പുതുക്കി. മനുഷ്യ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ അൽ അവാറാണ് തൊഴിൽബന്ധങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട 2021 ലെ ഫെഡറൽ ഉത്തരവ് പ്രഖ്യാപിച്ചത്. 2022 ഫെബ്രുവരി 2 മുതലാണ് പുതിയ നിർദ്ദേശങ്ങള്‍ പ്രാബല്യത്തിലാവുക. കോവിഡ് കാലത്തെ തൊഴില്‍ സാഹചര്യങ്ങളൊക്കെ വിലയിരുത്തിയാണ് തൊഴില്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയിട്ടുളളതെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യം അടുത്ത അമ്പത് വർഷത്തേക്കുളള പദ്ധതികള്‍ വിഭാവനം ചെയ്യുന്ന ഈ സമയത്ത് തൊഴില്‍ കരാറുകള്‍ കൂടുതല്‍ ലളിതമാക്കുക വഴി വിപണിയില്‍ നേട്ടമുണ്ടാക്കുക കൂടി ലക്ഷ്യമിടുകയാണെന്നും അദ്ദേഹം അറിയിച്ചു.
പ്രൊബേഷന്‍ ആറുമാസത്തില്‍ കൂടരുതെന്നാണ് പ്രധാന നിർദ്ദേശങ്ങളിലൊന്ന്. തൊഴിലാളികളുടെ രേഖകൾ അനധികൃതമായി പിടിച്ചെടുക്കുന്നത് നിയമം തടയുന്നു ഒരു ബിസിനസ് സ്ഥാപനത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ തൊഴിലാളിക്ക് അനുവാദം ലഭിക്കും. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന നിയമം അവരെ സംരക്ഷിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുളള ഘടകങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
വംശം, നിറം, ലിംഗം, മതം, ദേശീയത തുടങ്ങിയവയുടെ ഏത് തരത്തിലുള്ള വിവേചനവും പുതിയ നിയമം കർശനമായി വിലക്കുന്നു. യുഎഇയിലെ സ്വദേശികളുടെ ജോലി പങ്കാളിത്തവും മത്സരശേഷിയും വർദ്ധിപ്പിക്കുന്നതിന് പുതിയ നിയമം പ്രാമുഖ്യം നല്‍കുന്നു. തൊഴില്‍കരാറിലെ തൊഴിൽ ദാതാവിന്റെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ ഈ നിയമം സംരക്ഷിക്കുന്നു.