ദുബായ്: മുൻസിപ്പാലിറ്റിയുടെ കീഴിൽ നടപ്പിലാക്കാനൊരുങ്ങുന്ന 6.6 ബില്യൺ ദിർഹത്തിന്‍റെ വികസനപദ്ധതികളുടെ വിവരങ്ങള്‍ പങ്കുവച്ച് ദുബായ് ഭരണാധികാരി. 2 ബില്ല്യണ്‍ ദിർഹം ചെലവില്‍ 29 വികസന പദ്ധതികള്‍ ഉള്‍പ്പെട എമിറേറ്റിലെ 8 ദശലക്ഷം ചതുരശ്ര മീറ്ററിലായി ഹരിത ഭൂമികയും പാർക്കുകളുമുള്‍പ്പടെയുളള പദ്ധതിക്ക് അംഗീകാരം നല്കിയതായി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. വാണിജ്യ വാസയോഗ്യമേഖലകളിലായിരിക്കും പുതിയ പദ്ധതികള്‍ വരിക. യുഎഇയിലുളളവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, അതോടൊപ്പം തന്നെ രാജ്യത്തിന്‍റെ ഭാവി രൂപപ്പെടുത്തുകയെന്നുളളതാണ് ലക്ഷ്യമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മാലിന്യസംസ്കരണ പദ്ധതിയ്ക്കായി 4 ബില്ല്യണ്‍ ദിർഹമാണ് വകയിരുത്തിയിട്ടുളളത്. 1000 മാലിന്യ ട്രക്കുകള്‍ ഉള്‍ക്കൊളളാനും, ദിവസേന 1,35,000 വീടുകളിലേക്കുളള ഊർജ്ജോത്പാദനം നടത്താനും പര്യാപ്തമായതാകും പദ്ധതി. ദുബായിലെ വർസാൻ മേഖലയിലാണ് ഈ പദ്ധതി ഒരുങ്ങുന്നത്. ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ മാലിന്യ സംസ്കരണ പദ്ധതിയായിരിക്കും ഇതെന്നാണ് കരുതുന്നത്. 2023-ഓടെ ഈ പദ്ധതിയുടെ ആദ്യ ഘട്ടവും, 2024-ൽ പദ്ധതി മുഴുവനായും പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. അല്‍ മംസാർ, ഉമ്മുല്‍ സുഖീം തുടങ്ങിയ ദുബായിലെ ബീച്ചുകളില്‍ 12 കിലോമീറ്ററില്‍ വികസനപദ്ധതികള്‍ക്കായി 500 മില്ല്യണ്‍ ദിർഹം അനുവദിച്ചു. ഓടാനും സൈക്കിളിംഗിനുമുളള ട്രാക്കുകളും നീന്തല്‍ കുളങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടും 100 മില്യൺ നിക്ഷേപം ആവശ്യമായി വരുന്ന റാസ് അൽ ഖോർ വന്യജീവി സങ്കേതത്തിന്‍റെ വികസന പദ്ധതിയുടെ വിവരങ്ങളും അദ്ദേഹം ട്വീറ്റിലൂടെ പങ്ക് വച്ചിട്ടുണ്ട്.