അബുദബി ഷെയ്ഖ് സയ്യീദ് ഹെറിറ്റേജ് ഫെസ്റ്റിവലിലേക്ക് സന്ദ‍ർശക ഒഴുക്ക്

അബുദബി ഷെയ്ഖ് സയ്യീദ് ഹെറിറ്റേജ് ഫെസ്റ്റിവലിലേക്ക് സന്ദ‍ർശക ഒഴുക്ക്

അബുദബി: പൈതൃക കാഴ്ചകളുടെ വിരുന്നൊരുക്കിയ അബുദബി ഷെയ്ഖ് സയ്യീദ് ഹെറിറ്റേജ് ഫെസ്റ്റിവലിലേക്ക് സന്ദർശകരുടെ ഒഴുക്ക്. യുഎഇ സുവർണ ജൂബിലി ആഘോഷിക്കുന്ന ഇത്തവണ ഹെറിറ്റേജ് ഫെസ്റ്റിവലിലെ കാഴ്ചകള്‍ നാലുമാസത്തിലധികം ആസ്വദിക്കാം.

യുഎഇയുടെ സംസ്കാരവും പൈതൃകവും സന്ദർശകർക്ക് അനുഭവ വേദ്യമാകുന്നു ഹെറിറ്റേജ് ഫെസ്റ്റിവലില്‍. വിവിധ പ്രദർശനങ്ങള്‍, പരിപാടികള്‍, ഫാല്‍ക്കണറി, പരമ്പരാഗത എമിറാത്തി ജീവിതത്തെ അടുത്തറിയുന്ന പ്രാദേശിക വിപണിയും ഉത്സവകാഴ്ചകളിലുണ്ട്.


സന്ദർശകർക്ക് അവരുടെ പരമ്പരാഗത കലകളും കരകൗശലങ്ങളും ഉൽപ്പന്നങ്ങളും ഭക്ഷണവും സാംസ്കാരിക പ്രകടനവും പ്രദർശിപ്പിക്കുന്ന പവലിയനുകളുമുണ്ട്. ലോകോത്തര അന്താരാഷ്‌ട്ര പവലിയനുകൾ, ആയിരക്കണക്കിന് പരിപാടികൾ, പ്രകടനങ്ങൾ, വിനോദം, വിദ്യാഭ്യാസപരവും നാടോടി പ്രദർശനങ്ങളും, വർക്ക്‌ഷോപ്പുകളും സന്ദർശകരെ ആകർഷിക്കുന്നു. ദൈനം ദിന ലേസർ ഷോകളും, 3ഡി ഹോളോഗ്രാം, ജലധാരയും സന്ദ‍ർശകർക്ക് കൗതുകമാകുന്നു.

യുഎഇ സുവർണ ജൂബിലി പ്രമാണിച്ച് ഒരുക്കിയ 'ഇയർ ഓഫ് ദ് 50’ സോണിൽ രാജ്യത്തിന്റെയും രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും സമഗ്ര ചരിത്രം മനസ്സിലാക്കാമെന്ന് ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാനും കാമൽ റേസിങ് ഫെഡറേഷൻ പ്രസി‍ഡന്റുമായ ഷെയ്ഖ് സുൽത്താൻ ബിൻ ഹംദാൻ അൽ നഹ്യാൻ പറഞ്ഞു. ഇന്ത്യ ഉൾപ്പെടെ 21 രാജ്യങ്ങളിൽനിന്നുള്ള 22,500 പ്രദർശകർ അണിനിരക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.