ടെക്സസ്: ടെക്‌സസിലെ മാളിൽ തോക്കുധാരി നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടെക്‌സാസിലെ അലൻ പ്രീമിയം ഔട്ട്‌ലെറ്റ് മാളിലാണ് സംഭവം. തോക്കുധാരിയായ അക്രമി മാളിന് പുറത്തുണ്ടായിരുന്ന ജനക്കൂട്ടത്തിന് നേരെ വെടി ഉതിർക്കുകയായിരുന്നു.
അക്രമം നടക്കുന്നതിനിടെ പ്രതിയെ പോലീസ് ഉദ്യോഗസ്ഥൻ വെടി വെച്ചു കൊന്നതായി നഗര പോലീസ് മേധാവി ബ്രയാൻ ഹാർവി പറഞ്ഞു. വെടിവയ്പ്പ് നടക്കുന്ന സമയത്ത് ഔട്ട്‌ലെറ്റുകളിൽ ബന്ധമില്ലാത്ത അസൈൻമെന്റിലായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ വെടിയൊച്ച കേട്ട് അവിടേക്ക് ഓടിയെത്തി തോക്കുധാരിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചീഫ് ഹാർവി പറഞ്ഞു.
അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം നൂറുകണക്കിന് ആളുകൾ മാളിൽ നിന്ന് പുറത്തേക്ക് ഓടി. ആളുകൾ കൈകൾ ഉയർത്തി മാളിൽ നിന്ന് പുറത്തിറങ്ങുന്നത് കണ്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
അതേസമയം, ഗൺ വയലൻസ് ആർക്കൈവ് പ്രകാരം ഈ വർഷം ഇതുവരെ യുഎസിൽ കുറഞ്ഞത് 198 കൂട്ട വെടിവയ്പുകളെങ്കിലും ഉണ്ടായിട്ടുണ്ട് - അതിൽ നാലോ അതിലധികമോ ആളുകൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു. ഈ ആഴ്ച ആദ്യം ടെക്‌സസിൽ ഒമ്പത് വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ അഞ്ച് അയൽവാസികളെ വെടിവെച്ചുകൊന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.'