തിരുവനന്തപുരം: മറ്റൊരു പെണ്‍കുട്ടിക്കും തന്റെ മകള്‍ക്ക് സംഭവിച്ച ഗതിയുണ്ടാകരുതെന്ന് കൊല്ലപ്പെട്ട അന്‍സി കബീറിന്റെ അച്ഛന്‍ കബീര്‍. അപകടത്തിലെ എല്ലാ ദുരൂഹതയും നീക്കണം, എല്ലാ സംശയങ്ങളും അന്വേഷിക്കണം, സത്യങ്ങളെല്ലാം പുറത്ത് വരണമെന്നാണ് കുടുംബത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടല്‍ 18ലെ സിസിടിവി ക്യാമറ ഹാര്‍ഡ് ഡിസ്‌ക് നഷ്ട്ടപ്പെട്ടത് എങ്ങനെയെന്നതില്‍ പ്രത്യേക അന്വേഷണം വേണമെന്നും കബീര്‍ ആവശ്യപ്പെട്ടു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു കബീറിന്റെ പ്രതികരണം.
നിലിവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നാണ് അന്‍സിയുടെ അച്ഛന്‍ പറയുന്നത്. അന്വേഷണത്തിന്റെ ഗതി അനുസരിച്ച് തുടര്‍ നടപടി തീരുമാനിക്കുമെന്ന് കുടുംബം പറയുന്നു. ഔഡി കാര്‍ എന്തിനാണ് പെണ്‍കുട്ടികള്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്നതെന്നാണ് കബീര്‍ ചോദിക്കുന്ന പ്രധാന ചോദ്യം.
കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പെടെയുളളവര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് അന്‍സിയുടെയും അഞ്ജന ഷാജന്റെയും കുടുംബങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. റോയി വയലിക്കാട്ടിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെയുമാണ് പരാതി. ഇതിനിടെ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ വാഹനത്തെ മുന്‍പും അരെങ്കിലും പിന്തുടര്‍ന്നിരുന്നോയെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
അന്‍സിയുടെയും അഞ്ജനയുടെയും കുടുംബങ്ങളുടെ മൊഴി എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.
അപകടത്തില്‍പ്പെട്ട കാറിന്റെ ഫൊറന്‍സിക് പരിശോധനയും അടുത്ത ദിവസം പൊലീസ് നടത്തും. കാറിന് ഏതെങ്കിലും വിധത്തിലുളള തകരാര്‍ നേരത്തെ ഉണ്ടായിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്. അതേസമയം അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ച കാറിനെപ്പിന്തുടര്‍ന്ന സൈജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.