നടന്നത് കുട്ടിക്കടത്ത്: സിബിഐ അന്വേഷണം വേണമെന്ന് അനുപമ

 നടന്നത് കുട്ടിക്കടത്ത്: സിബിഐ അന്വേഷണം വേണമെന്ന് അനുപമ

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ഡിഎന്‍എ പരിശോധനാഫലം ഇന്നോ നാളെയോ വരാനിരിക്കെ ശിശുക്ഷേമസമിതി സെക്രട്ടറി ഷിജു ഖാനടക്കമുള്ളവര്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി അനുപമ രംഗത്ത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അനുപമ പറയുന്നു. നടന്നത് കുട്ടിക്കടത്താണ്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് അനുപമയുടെ ആവശ്യം.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനന്ദയും ശിശു ക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനും അടക്കമുള്ളവരും പൊലീസും ചേര്‍ന്ന് തെളിവ് നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. സംഭവിച്ച വീഴ്ചകള്‍ മുഴുവന്‍ തന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമം. കുഞ്ഞിനെ കിട്ടിയാലും സമരവുമായി മുന്നോട്ടു പോകുമെന്നും, ഇതില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരം ചെയ്യുമെന്നും അനുപമ പറയുന്നു.

കുഞ്ഞിന് അനുപമയും അജിത്തും ചേര്‍ന്ന് പേര് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ കിട്ടിയാല്‍ ആ പേര് വിളിക്കണമെന്നാണാഗ്രഹമെന്ന് അനുപമ പറയുന്നു. ആന്ധ്രയില്‍ നിന്നും എത്തിച്ച കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ ഇന്നലെ ശേഖരിച്ചിരുന്നു. അനുപമയും അജിത്തും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നേരിട്ടെത്തി രക്തസാമ്പിള്‍ നല്‍കിയിരുന്നു.

ഡിഎന്‍എ ഫലം പോസിറ്റീവായാല്‍ കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള നടപടികള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.