ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ആളിയാര്‍, ഇടുക്കിയിലെ നെടുംകണ്ടം കല്ലാര്‍ ഡാം എന്നിവയുടെ ഷട്ടറുകള്‍ തുറന്നു. മുല്ലപ്പെരിയാറിൽ ഏഴ് ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. മൂന്ന് ഷട്ടറുകൾ 60 സെൻറീ മീറ്ററും നാലു ഷട്ടർ 30 സെന്റി മീറ്ററുമാണ് തുറന്നത്.
വൃഷ്ടി പ്രദേശത്ത് മഴ കൂടിയതിന് ഒപ്പം തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.60 അടിയായി ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ ഷട്ടറുകള്‍ തുറന്നത് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാല്‍ ജലനിരപ്പ് താഴ്ന്നേക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അതേ സമയം ഇടുക്കിയില്‍ മലയോര മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.10 അടിയിലെത്തി.
ഴ കനത്തതോടെ ആളിയാറില്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി. ആളിയാര്‍ ഡാമില്‍ 11 ഷട്ടറുകള്‍ 21 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയതെന്ന് പറമ്പിക്കുളം -ആളിയാര്‍ സബ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 4500 ക്യൂസെക്സ് ജലമാണ് തുറന്നുവിടുന്നത്. ആളിയാര്‍ പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ നദിയിലൂടെയുള്ള നീരൊഴുക്ക് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ട പുഴയോരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
ഇടുക്കി നെടുംകണ്ടം കല്ലാര്‍ ഡാമിലെ രണ്ട് ഷട്ടറുകള്‍ 10 സെന്‍റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്. 10 ക്യുമെക്സ് ജലം ഒഴുക്കി വിടുകയാണ്. കല്ലാര്‍, ചിന്നാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.