ആലുവ: മൊഫിയ പർവീണിന്റെ മരണത്തിൽ സഹപാഠികളായ വിദ്യാർഥികൾ പോലീസ് കസ്റ്റഡിയിൽ. എസ്.പിക്ക് പരാതി നൽകാൻ എത്തിയപ്പോഴായിരുന്നു സഹപാഠികളെ കസ്റ്റഡിയിലെടുത്തത്. വിദ്യാർഥികളെ എടത്തല സ്റ്റേഷനിലേക്ക് മാറ്റി.
മൊഫിയയുടെ ആത്മഹത്യയിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ അൽ അസർ കോളേജിലെ വിദ്യാർഥികൾ എസ്.പി ഓഫീസിൽ നേരിട്ടെത്തി പരാതി നൽകി. എസ്.പിക്ക് പരാതി നൽകാൻ എത്തിയപ്പോളാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്.
എന്നാൽ എസ്.പി ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു അതിനാലാണ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. ആദ്യം ഇവരെ എ.ആർ.ക്യാമ്പിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് എടത്തല സ്റ്റേഷനിലേക്ക് മാറ്റി.
അതേസമയം യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. ക്രിമിനലുകളോട് പെരുമാറുന്നതുപോലെയാണ് തങ്ങളോട് പോലീസ് പെരുമാറിയതെന്നും അവർ ആരോപിച്ചു.