ഹലാല്‍ ബോര്‍ഡ് വേണ്ട; മത നേതൃത്വം ഇടപെടണം: എ.എന്‍ ഷംസീര്‍

ഹലാല്‍ ബോര്‍ഡ് വേണ്ട; മത നേതൃത്വം ഇടപെടണം:  എ.എന്‍ ഷംസീര്‍

കണ്ണൂര്‍: ഹലാല്‍ ഭക്ഷണം എന്ന ബോര്‍ഡ് വയ്ക്കുന്നവരെ തിരുത്താന്‍ മത നേതൃത്വം തയ്യാറാകണമെന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എ. ഹലാല്‍ ബോര്‍ഡുകള്‍ വേണ്ടെന്നും അത്തരക്കാരെ മത നേതൃത്വം തിരുത്തണമെന്നും ആവശ്യപ്പെട്ട ഷംസീര്‍ മുസ്ലിം മത നേതാക്കള്‍ സംഘ പരിവാറിന്റെ കയ്യില്‍ വടികൊടുക്കരുതെന്നും പറഞ്ഞു.

പോത്തിറച്ചിയും പന്നിയിറച്ചിയും അടക്കമുളള വിഭവങ്ങള്‍ വിളമ്പി ഹലാല്‍ ഫുഡ് വിവാദത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഭക്ഷണത്തില്‍ മതം കലര്‍ത്തരുത് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡിവൈഎഫ്ഐ പ്രധാന നഗരങ്ങളില്‍ ഫുഡ് സ്ട്രീറ്റ് നടത്തിയത്. എറണാകുളത്ത് നടത്തിയ പ്രതിഷേധത്തിലാണ് പന്നിയിറച്ചിയും പോത്തിറച്ചിയും വിളമ്പിയത്. എന്നാല്‍ ചില ജില്ലകളില്‍ പന്നിയിറച്ചി വിളമ്പിയില്ല എന്നതും ശ്രദ്ധേയമായിരുന്നു.

ഹലാല്‍ ബോര്‍ഡ് വിവാദത്തില്‍ പ്രതിഷേധവുമായി യുഡിഎഫും രംഗത്തെത്തിയിരുന്നു. ഹോട്ടലുകളില്‍ എന്തിനാണ് ഹലാല്‍ ബോര്‍ഡ് വയ്ക്കുന്നതെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ ചോദിച്ചത്. ഇത്തരം ബോര്‍ഡുകള്‍ സംഘപരിവാറിന് പ്രകോപനം സൃഷ്ടിക്കാന്‍ കാരണമാകുമെന്നും ഭക്ഷണം ആവശ്യമുള്ളവര്‍ അത് ചോദിച്ചു വാങ്ങുകയാണ് നല്ലതെന്നും ഹസന്‍ അഭിപ്രായപ്പെട്ടിരുന്നു.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.