കൊച്ചി: മുന്‍ മിസ് കേരള ഉൾപ്പെടെ മൂന്നുപേര്‍ മരിച്ച വാഹനാപകടത്തില്‍ അറസ്റ്റിലായ സൈജു എം തങ്കച്ചനെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ്. ഇയാള്‍ക്കെതിരെ ഒമ്പത് കേസുകള്‍ എടുക്കാനാണ് നിലവില്‍ തീരുമാനം.
തൃക്കാക്കര, ഇന്‍ഫോ പാര്‍ക്, മരട്, പനങ്ങാട്, ഫോര്‍ട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവല്‍ സ്‌റ്റേഷനുകളിലാകും കേസെടുക്കുക. ലഹരിമരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരം ലഭിച്ചത്.
കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസില്‍ വനം വകുപ്പും സൈജുവിനെതിരെ കേസെടുക്കും. സൈജുവിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്ന നിരവധി വീഡിയോകള്‍ കണ്ടെടുത്തിരുന്നു. സൈജുവിന്റെ ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്തവര്‍ക്കെതിരെയും നടപടി ഉണ്ടാകും.