അമ്മ മനസിന് ആശ്വാസം: കടയ്ക്കാവൂര്‍ പോക്‌സോ കേസ് വ്യാജം; വീട്ടമ്മയെ കുറ്റവിമുക്തയാക്കി

അമ്മ മനസിന് ആശ്വാസം: കടയ്ക്കാവൂര്‍ പോക്‌സോ കേസ് വ്യാജം; വീട്ടമ്മയെ കുറ്റവിമുക്തയാക്കി

തിരുവനന്തപുരം: കടയ്‌ക്കാവൂരില്‍ അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പതിമൂന്ന് വയസുകാരന്റെ ആരോപണം വ്യാജം. ഇതുസംബന്ധിച്ച് അന്വേഷണ സംഘം സമർപ്പിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം പോക്‌സോ കോടതി അംഗീകരിച്ചു.

ആരോപണം വ്യാജമാണെന്ന് തെളിഞ്ഞതോടെ കേസിലെ നടപടികള്‍ കോടതി അവസാനിപ്പിച്ചു. പോക്‌സോ കോടതി ജഡ്‌ജി കെ.വി രജനീഷാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിട്ടത്. ഇതോടെ കേസില്‍ പ്രതിയായിരുന്ന അമ്മ കുറ്റവിമുക്തയായി.
കുട്ടിയുടെ ആരോപണം വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു, കുട്ടിയുടെ അച്ഛനൊപ്പം വിദേശത്ത് കഴിയവെ അശ്ളീല വീഡിയോ കുട്ടി കണ്ടത് അമ്മ കണ്ടുപിടിച്ചിരുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് കുട്ടി അമ്മയ്‌ക്കെതിരെ ആരോപണമുന്നയിച്ചത്. ഇതിന് ആരുടെയും പ്രേരണയില്ലായിരുന്നെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി എന്ന പരാതിയില്‍ ഡിസംബര്‍ 28ന് അമ്മയെ അറസ്റ്റ് ചെയ്‌തിരുന്നു. ഇത് ഇവരുടെ മുന്‍ ഭര്‍ത്താവ് മകനെ ഉപയോഗിച്ച്‌ വിരോധം തീര്‍ക്കാനാണെന്ന് ആരോപണവിധേയയായ വീട്ടമ്മ പറഞ്ഞിരുന്നു. മൂത്ത മകന്‍ അമ്മ സഹോദരനെ പീ‌ഡിപ്പിച്ചു എന്ന ആരോപണത്തില്‍ ഉറച്ചുനിന്നപ്പോള്‍ ഇളയമകന്‍ ആരോപണം കളവാണെന്ന് പറഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.