തമിഴ്നാട് രാത്രിയില്‍ വീണ്ടും ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രത

തമിഴ്നാട് രാത്രിയില്‍ വീണ്ടും ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രത

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ രാത്രി വീണ്ടും തുറന്ന് ഷട്ടറുകള്‍ തമിഴ്നാട്. നിലവില്‍ ഡാമിലെ എട്ട് ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. 5600 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഈ സാഹചര്യത്തില്‍ പരിയാര്‍ തീരത്ത് ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

മുന്നറിയിപ്പില്ലാതെ രാത്രി കാലങ്ങളില്‍ വെള്ളം തുറന്ന് വിടരുതെന്ന് കേരളം നിരവധി തവണ തമിഴ്നാടിനോട് ആവശ്യപ്പെട്ടതാണ്. ഇത് അവഗണിച്ചാണ് ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലും തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നു വിട്ടത്. രാത്രിയില്‍ ഷട്ടറുകള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്ത് നല്‍കിയിരുന്നു. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ഇതോടെ സ്പില്‍ വേയിലെ ഒരെണ്ണം ഒഴികെ എല്ലാ ഷട്ടറുകളും അടച്ചു. 141.95 അടിയാണ് നിലവില്‍ ജലനിരപ്പ്.

ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്ന് സ്പില്‍ വേയിലെ ഒരു ഷട്ടര്‍ ഒഴികെ ബാക്കി എല്ലാം അടക്കുകയും തമിഴ്‌നാട് കൊണ്ടു പോകുന്ന വെളളത്തിന്റെ അളവ് കുറക്കുകയും ചെയ്തിരുന്നു. ഇതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. കഴിഞ്ഞ ദിവസങ്ങളില്‍ അര്‍ധ രാത്രിയില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ പലയിടത്തും വെള്ളം കയറുന്ന സ്ഥിതിയുണ്ടായി. ഇതോടെ പ്രദേശവാസികളില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.