തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; കൊച്ചിയിലും പിറവത്തും ഫലം നിര്‍ണായകം

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; കൊച്ചിയിലും  പിറവത്തും ഫലം നിര്‍ണായകം

കൊച്ചി: സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ പത്ത് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങുന്നത്. ജില്ലാപ‌ഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം കൊച്ചി കോര്‍പ്പറേഷനുകളിലെ ഓരോ വാര്‍ഡുകളിലും തെര‌ഞ്ഞെടുപ്പ് നടന്നിരുന്നു.

സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം തുടരുന്ന കൊച്ചി കോര്‍പ്പറേഷന്‍ ഗാന്ധിനഗര്‍ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇടത് മുന്നണിക്ക് അഭിമാന പോരാട്ടമാണ്. കൗണ്‍സിലർ കെ.കെ ശിവന്റെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഗാന്ധിനഗറില്‍ കെ.കെ ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് എല്‍.ഡി.എഫ് സ്ഥാനാർത്ഥി. ഡിസിസി സെക്രട്ടറി പി.ഡി മാർട്ടിനിലൂടെ അട്ടിമറി വിജയമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.

രാവിലെ പത്ത് മണിക്ക് മഹാരാജാസ് കോളേജില്‍ വെച്ചാണ് വോട്ടെണ്ണല്‍. അ൦ഗബല൦ ഒപ്പത്തിനൊപ്പമെത്തിയ പിറവം നഗരസഭയിലു൦ ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫിന് 14-ാം ഡിവിഷന്‍ വിജയിക്കണ൦. 27 അംഗ കൗണ്‍സിലില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് അംഗബല൦ 13 വീതമാണ്. ഒരു കൗണ്‍സിലറുടെ മരണവും മറ്റൊരു കൗണ്‍സിലർ സര്‍ക്കാര്‍ ജോലി കിട്ടി രാജി വെക്കുകും ചെയ്തതോടെയാണ് എല്‍.ഡി.എഫ് അംഗബലം 15 ല്‍ നിന്ന് 13 ലെത്തിയത്.

ഡോ. അജേഷ് മനോഹറാണ് ഇടത് മുന്നണി സ്ഥാനാർത്ഥി. അരുണ്‍ കല്ലറയ്ക്കലാണ് യുഡി.എഫ് സ്ഥാനാർത്ഥി. ജയിച്ചാല്‍ ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. രണ്ടിടത്തും ഉണ്ടായ ഉയര്‍ന്ന പോളിംഗ് അനുകൂലമെന്ന പ്രതീക്ഷയിലാണ് ഇരു മുന്നണികളും. ആകെ 115 സ്ഥാനാര്‍ത്ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.75.06 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.