കെ റെയിലിന് പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി മുഖ്യമന്ത്രിയുടെ കത്ത്

കെ റെയിലിന് പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: കെ റെയിലിന് ഇടപെടല്‍ തേടി പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രി കത്ത് നല്‍കി. നാലുമണിക്കൂറില്‍ തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാക്കുന്ന സെമി-ഹൈസ്പീഡ് റെയില്‍ (സില്‍വര്‍ലൈന്‍) കേരളത്തിന് മാത്രമല്ല രാജ്യത്തിനും ഗുണകരമായ പദ്ധതിയാണെന്നും അന്തിമാനുമതി ഉടന്‍ നല്‍കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

അനുമതി ലഭ്യമാക്കാന്‍ പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണം. സാമ്പത്തിക വളര്‍ച്ചയ്ക്കും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനും പദ്ധതി വഴിയൊരുക്കും. ഓഹരി ഉടമകള്‍ക്ക് 13.55 ശതമാനം ലാഭവിഹിതം ലഭിക്കുന്നതിനാല്‍ ലാഭകരമായ പദ്ധതിയാണ്. വിദേശവായ്പാ ബാധ്യത ഏറ്റെടുത്തതിനു പുറമേ ഭൂമിയേറ്റെടുക്കലിനുള്ള 13,700 കോടിയുടെ ചെലവ് പൂര്‍ണമായി സംസ്ഥാനം വഹിക്കുമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സാമ്പത്തികശേഷി മോശമായതിനാല്‍ കെ റെയില്‍ ആവശ്യപ്പെട്ട ഓഹരി വിഹിതം നല്‍കാനാവില്ലെന്നും 185 ഹെക്ടര്‍ ഭൂമി നല്‍കാമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മ്മ ചീഫ് സെക്രട്ടറി വി.പി ജോയിയുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു. ഭൂമിയുടെ വിലയായ 975കോടി റെയില്‍വേയുടെ ഓഹരിയാക്കണം. വിട്ടു നല്‍കേണ്ട ഭൂമിയുടെ വിവരങ്ങള്‍ക്കായി സംയുക്ത പരിശോധന നടത്തും. മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കും. യാത്രക്കാരുടെ എണ്ണം നിശ്ചയിച്ചതിലും മുടക്കു മുതല്‍ തിരിച്ചു കിട്ടുന്നതിലും ചില സംശയങ്ങള്‍ റെയില്‍വേ ഉന്നയിച്ചിട്ടുണ്ടെന്നും ഇതിന് വ്യക്തമായ മറുപടി നല്‍കുമെന്നും കെ റെയില്‍ അധികൃതര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.