'തമിഴ്നാട് സാമാന്യ മര്യാദ ലംഘിച്ചു'; വിമർശനവുമായി റവന്യൂ മന്ത്രി

'തമിഴ്നാട് സാമാന്യ മര്യാദ ലംഘിച്ചു';  വിമർശനവുമായി റവന്യൂ മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം തമിഴ്നാട് മുന്നറിയിപ്പ് ഇല്ലാതെ രാത്രികാലങ്ങളിലും തുറന്ന് വെളളം പെരിയാറിലേക്ക് വിടുന്നതിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച്‌ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. തമിഴ്‌നാട് സാമാന്യ മര്യാദ ലംഘിച്ചുവെന്നും ഇനി സര്‍ക്കാര്‍ കടുത്ത നിലപാടുമായി മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു.

''ഒരു സംസ്ഥാനം ജനങ്ങളോട് കാണിക്കേണ്ട സാമാന്യ മര്യാദ തമിഴ്നാട് കാണിക്കുമെന്ന് കരുതി. അതുണ്ടായില്ല. പല തവണ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അടക്കം അറിയിച്ച്‌ കേരളം, തമിഴ്നാട് സര്‍ക്കാരിനെ ബന്ധപ്പെട്ടു. എന്നാല്‍ തമിഴ്നാട് തല്‍സ്ഥിതി ആവര്‍ത്തിക്കുകയാണ്. ഇനി ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രി അറിയിച്ചു.

''തമിഴ്നാട് തോന്നും പടി ഷട്ടറുകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് പെരിയാറിന് തീരത്തെ ജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. സാമാന്യ സീമകള്‍ ലംഘിച്ച നടപടിയാണിത്. ഇതെല്ലാം സുപ്രീം കോടതിയെ ശക്തമായി ധരിപ്പിക്കും. ജനങ്ങളുടെ സുരക്ഷയാണ് സംസ്ഥാന സര്‍ക്കാരിന് പ്രധാനം. തമിഴ്നാടിന്റെ നടപടിയില്‍ ബുദ്ധിമുട്ടിലായ പെരിയാര്‍ തീരത്തെ ജനങ്ങള്‍ക്ക് എല്ലാ സഹായവും ഉറപ്പ് വരുത്തും. ദുരിതാശ്വാസ ക്യാമ്പുകള്‍ തയ്യാറാണ്. റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.