ഗവർണറുടെ നിലപാട് ദുരൂഹമെന്ന് കോടിയേരി; പദവിയില്‍ നിന്ന് മാറ്റാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്ന് കാനം

ഗവർണറുടെ നിലപാട് ദുരൂഹമെന്ന് കോടിയേരി; പദവിയില്‍ നിന്ന് മാറ്റാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്ന് കാനം

കൊച്ചി: വി സി നിയമനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ പ്രതികരണവുമായി സിപിഎം, സിപിഐ നേതാക്കള്‍. ഗവര്‍ണറുടെ നിലപാട് ദുരൂഹമാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഗവര്‍ണര്‍ക്കെതിരേ കടുത്ത ഭാഷയില്‍ തന്നെയാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചത്. ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റാനുള്ള സാഹചര്യം ഗവര്‍ണറായിട്ട് ഉണ്ടാക്കരുതെന്നായിരുന്നു കാനത്തിന്റെ വാക്കുകള്‍.

സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി തീരുമാനമെടുക്കേണ്ട ആളല്ല ഗവര്‍ണറെന്നും വിവേചനാധികാരമുള്ള ഗവര്‍ണര്‍ ഒപ്പിട്ട ശേഷം അത് മാറ്റി പറയുന്നത് ദുരൂഹമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണര്‍ക്ക് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട പ്രശ്നങ്ങളാണ്.

ഗവര്‍ണര്‍ ഭരണഘടനാ പദവിയിലിരിക്കുന്ന മഹദ് വ്യക്തിയാണ്. ചാന്‍സലര്‍ എന്ന പദവിയും അദ്ദേഹത്തിന് നല്‍കിയിട്ടുള്ളതാണ്. അത് അദ്ദേഹം ഇപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. അതിനെതിരേ സര്‍ക്കാര്‍ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. അപ്പോള്‍ ഗവര്‍ണര്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നത് ദുരൂഹമാണെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.