കുവൈറ്റ് സിറ്റി: തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ ഇന്ത്യയുടെ സംയുക്ത സേന മേധാവി ബിപിൻ റാവത്ത്, അദ്ദേഹത്തിൻ്റെ ഭാര്യ മധുലിക റാവത്ത്, പതിനൊന്ന് സൈനികോദ്യസ്ഥർ എന്നിവർക്ക് കുവൈറ്റിലെ ഇന്ത്യൻ സമൂഹം അന്ത്യപ്രണാമർപ്പിച്ചു. ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അംബാസിഡർ സിബി ജോർജ് അനുശോചനപ്രമേയം അവതരിപ്പിച്ചു.
ഭാരതത്തിൻ്റെ ആദ്യത്തെ സംയുക്ത സൈനിക മേധാവി എന്ന നിലയിൽ ജനറൽ ബിപിൻ റാവത്ത് പ്രതിരോധരംഗത്തും സായുധസേനയിലും വിവിധങ്ങളായ പരിഷ്ക്കാരങ്ങൾ നടത്തിയിട്ടുണ്ടെന്നും സൈന്യത്തിലെ അദ്ദേഹത്തിൻ്റെ സുദീർഘമായ അനുഭവസമ്പത്ത് സൈന്യത്തിന് മുതൽക്കുട്ടായിരുന്നെന്നും അദ്ദേഹത്തിൻ്റെ അതിവിശിഷ്ടമായ സേവനം രാജ്യം ഒരിക്കലും മറക്കുകയില്ലെന്നും അംബാസിഡർ പറഞ്ഞു.

ജനറൽ ബിപിൻ റാവത്തിൻ്റെയും ഭാര്യ മധുലിക റാവത്തിൻ്റെയും പതിനൊന്ന് സൈനികരുടെയും വേർപാടിൽ വേദനിക്കുന്ന എല്ലാ ഭാരതീയരൊടൊപ്പം ഹൃദയഗംമമായ അനുശോചനം രേഖപ്പെടുത്തുന്നതായും. ചികിത്സയിലായിരിക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംങ്ങ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നതായി അനുശോചനസന്ദേശത്തിൽ അംബാസിഡർ പറഞ്ഞു.
എംബസി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർ തങ്ങളുടെ ധീര സേനാനികൾക്ക് അന്ത്യപ്രണാമർപ്പിച്ചു.