അബുദബി: യുഎഇയില്‍ സന്ദർശനം നടത്തുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി നഫ് താലി ബെന്നറ്റ് അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനുമായി കൂടികാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ഊഷ്മളമായി തുടരാന്‍ ഉതകുന്ന നീക്കങ്ങള്‍ ഇരുവരും ചർച്ച ചെയ്തു.
ഭക്ഷ്യ സുരക്ഷ, കാർഷികം, പുനരുജ്ജീവിപ്പിക്കാവുന്ന ഊർജം, സാങ്കേതിക മേഖല, ആരോഗ്യം, സാമ്പത്തികം, വ്യാപാരം എന്നീ മേഖലകളിലെ നിക്ഷേപം വർദ്ധിപ്പിക്കാന്‍ കൂടികാഴ്ചയില്‍ ധാരണയായി. മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ചുളള വ്യാപാര-വിപണന ബന്ധമാണ് യുഎഇ എന്നും സ്വീകരിച്ചിട്ടുളളതെന്നും ഇനിയും മുന്നോട്ട് അങ്ങനെ തന്നെയായിരിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അനന്തമായ വ്യാപാര സാധ്യതകളാണ് ഇരുരാജ്യങ്ങളും തമ്മിലുളള സഹകരണത്തോടെ ഉരുത്തിരിഞ്ഞതെന്ന് ബെന്നറ്റും പറഞ്ഞു.

യുഎഇയും ഇസ്രായേലും തമ്മില്‍ എണ്ണ ഇതര മേഖലയിൽ ഒരു വർഷത്തിനിടെ 700 ദശലക്ഷം ഡോളറിന്‍റെ വ്യാപാരമാണ് നടന്നത്. സാങ്കേതിക മേഖല, നിർമിത ബുദ്ധി, വിനോദ സഞ്ചാരം, ഗതാഗതം, ആരോഗ്യം, ഊർജം എന്നീ മേഖലകളിലായി 60 സുപ്രധാന കരാറുകൾ ഒപ്പുവെച്ചു. ഞായറാഴ്ചയാണ് യുഎഇ സന്ദർശനത്തിനായി ബെന്നറ്റ് അബുദബിയിലെത്തിയത്.