ന്യൂഡൽഹി: കേരളത്തിൽ കോവിഡ് മരണങ്ങളിലുണ്ടായ വന്‍ വര്‍ധനവിനെക്കുറിച്ച് നേരിട്ട് അന്വേഷിക്കാൻ കേന്ദ്ര സര്‍ക്കാര്‍. പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും കേരളത്തില്‍ കുറഞ്ഞു വരികയാണെങ്കിലും മുന്‍കാലങ്ങളില്‍ സ്ഥിരീകരിക്കാതിരുന്ന ആയിരക്കണക്കിന് മരണങ്ങളാണ് ഇക്കഴിഞ്ഞ മാസങ്ങളില്‍ ഒരോ ദിവസവും ആരോഗ്യവകുപ്പ് പട്ടികയില്‍ ചേര്‍ക്കുന്നത്.
ഈ കണക്കുകള്‍ പരിശോധിക്കാനും അന്വേഷിക്കാനുമാണ് പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. കേരളത്തോടൊപ്പം മിസോറാമിലേക്കും പ്രത്യേക സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ അയക്കുന്നുണ്ട്. നിലവില്‍ കോവിഡ് വ്യാപനം ഏറ്റവും ശക്തമായി തുടരുന്ന സംസ്ഥാനമെന്ന നിലയിലാണ് മിസോറാമിലേക്ക് പ്രത്യേക സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ അയക്കുന്നത്.
ഡോ. പി. രവീന്ദ്രന്‍, ഡോ. രുചി ജെയിന്‍, ഡോ. പ്രണയ് വര്‍മ്മ എന്നിവരടങ്ങിയ സംഘമാണ് കേരളത്തില്‍ എത്തുന്നത്. കേരളത്തിലെ കോവിഡ് പരിശോധന സംവിധാനങ്ങള്‍, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്ന രീതി, കണ്ടെയ്മന്‍മെന്റ് സോണുകളുടെ നിര്‍ണയം, ഹോസ്പിറ്റല്‍ ബെഡുകളുടെ ലഭ്യത, ആംബുലന്‍സ് മറ്റു അനുബന്ധ സൗകര്യങ്ങള്‍, കോവിഡ് വാക്സിനേഷനിലെ പുരോഗതി എന്നിവയെല്ലാം സംഘം പരിശോധിക്കും.