കോട്ടയം: കോട്ടയം ജില്ലയില്‍ മൂന്നിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. വെച്ചൂര്‍, അയമനം, കല്ലറ പഞ്ചായത്തുകളില്‍ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ഡോ. പി കെ ജയശ്രീ അറിയിച്ചു.
ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബിലാണ് സാമ്പിളുകള്‍ പരിശോധിച്ചത്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള താറാവുകളെ നാളെ മുതല്‍ നശിപ്പിക്കും.
35000 പക്ഷികളെ കൊല്ലേണ്ടി വരുമെന്നും കലക്ടര്‍ അറിയിച്ചു. തുടര്‍നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം കളക്ടറേറ്റില്‍ നടന്നു. ആലപ്പുഴ ജില്ലയില്‍ നെടുമുടി പഞ്ചായത്തിലും കരുവാറ്റയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു.
നേരത്തേ തകഴി പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് താറാവുകളെയും പക്ഷികളെയും കൊന്നു നശിപ്പിച്ചിരുന്നു. പിന്നാലെയാണ് നെടുമുടിയിലും സ്ഥിരീകരിച്ചത്. നെടുമുടിയില്‍ മൂന്ന് കര്‍ഷകരുടെ താറാവുകള്‍ക്കാണ് പക്ഷിപ്പനിയുള്ളത്. നെടുമുടിയില്‍ 22,803 താറാവുകളെയും കരുവാറ്റയില്‍ 15,875 താറാവുകളെയും നാളെ മുതല്‍ കൊന്നു നശിപ്പിക്കും.