സര്‍ക്കാരിന്റെ സാമ്പത്തിക സാഹചര്യം മോശം; പി.ജി ഡോക്ടര്‍മാരുടെ സ്‌റ്റൈപെന്‍ഡ് വര്‍ധിപ്പിക്കാനാകില്ലെന്ന് ധനവകുപ്പ്

സര്‍ക്കാരിന്റെ സാമ്പത്തിക സാഹചര്യം മോശം; പി.ജി ഡോക്ടര്‍മാരുടെ സ്‌റ്റൈപെന്‍ഡ് വര്‍ധിപ്പിക്കാനാകില്ലെന്ന് ധനവകുപ്പ്

തിരുവനന്തപുരം: പി.ജി ഡോക്ടര്‍മാരുടെ സ്‌റ്റൈപെന്‍ഡ് നാല് ശതമാനം വര്‍ധിപ്പിക്കാനാകില്ലെന്ന് ധനവകുപ്പ്. സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് എതിര്‍പ്പ് ഉന്നയിക്കുന്നത്. മെച്ചപ്പെട്ട ധനസ്ഥിതി വരുമ്പോള്‍ പരിശോധിക്കാമെന്നാണ് ധനവകുപ്പിന്റെ നിലപാട്.

രണ്ടുതവണ ഇതുമായി ബന്ധപ്പെട്ട ഫയല്‍ ധനവകുപ്പ് ആരോഗ്യവകുപ്പിന് തിരിച്ചയച്ചു. ഡിസംബര്‍ 10ന് ഫയല്‍ വീണ്ടും ആരോഗ്യവകുപ്പ് ധനവകുപ്പിലേക്ക് അയച്ചെങ്കിലും മറുപടി നല്‍കിയിട്ടില്ല. കേരളത്തില്‍ ഒന്നാം വര്‍ഷ പി.ജി ഡോക്ടര്‍മാര്‍ക്ക് 55,120 രൂപയാണ് സ്‌റ്റൈപെന്‍ഡ് നല്‍കുന്നത്. എന്നാല്‍ തമിഴ്‌നാട്ടില്‍ 48,000 രൂപയേ നല്‍കുന്നുള്ളൂവെന്നും ധനവകുപ്പ് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം പി.ജി ഡോക്ടര്‍മാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നു. ഔദ്യോഗിക അറിയിപ്പ് കിട്ടിയാല്‍ മാത്രം ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് സമരക്കാരുടെ നിലപാട്. സമരം പിന്‍വലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവര്‍ത്തിക്കുകയാണ്. ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായില്ല. ഉന്നതതല ഔദ്യോഗിക ചര്‍ച്ച നടത്താമെന്ന് സമ്മതിച്ചിരുന്നെങ്കിലും ഇതുവരെ സമയമോ തീയതിയോ അറിയിച്ചിട്ടില്ലെന്ന് സമരക്കാർ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.