കെ റെയില്‍; നിലവിലെ പദ്ധതി ഗുണത്തെക്കാളേറെ ജനങ്ങള്‍ക്ക് ദോഷമെന്ന് ഇ ശ്രീധരന്‍

കെ റെയില്‍; നിലവിലെ പദ്ധതി  ഗുണത്തെക്കാളേറെ ജനങ്ങള്‍ക്ക് ദോഷമെന്ന് ഇ ശ്രീധരന്‍

മലപ്പുറം: കെ റെയില്‍ പദ്ധതി കേരളത്തില്‍ ഇപ്പോള്‍ പ്രായോഗികമല്ലെന്ന് വ്യക്തമാക്കി ഇ.ശ്രീധരന്‍. നിലവിലെ പദ്ധതി കൊണ്ട് ഗുണത്തെക്കാളേറെ ജനങ്ങള്‍ക്ക് ദോഷമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് നയിക്കും. പദ്ധതി നടപ്പാക്കാന്‍ വന്‍ തുക വേണ്ടിവരും ഇത് സര്‍ക്കാരിനെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതിക്ക് ഒരുപാട് സ്ഥലം ആവശ്യമായി വരും അതിനായി 25000ത്തോളം ആളുകളെ മാറ്റി പാര്‍പ്പിക്കണം. 350 കിലോമീറ്റര്‍ നിലത്തിലൂടെയാണ് ട്രെയിന്‍ പോവുന്നത് ചിലയിടങ്ങളില്‍ ചതുപ്പ് നിലത്തിലൂടെയാവും . ഇത്രയും വേഗത്തില്‍ നിലത്തിലൂടെ ട്രെയിന്‍ പോകുമ്പോള്‍ അതിന്റെ ആഘാതങ്ങളും വളരെ കൂടുതലാണ്. നാടിന് ശരിക്കും ഉപകാരമുണ്ടാവണമെങ്കില്‍ ഇപ്പോഴുള്ള റെയില്‍വെയെ പ്രോത്സാഹിപ്പിക്കുക അല്ലെങ്കില്‍ അതിനോടൊപ്പം ഇതിനെ കൊണ്ടുപോവുകയോ ചെയ്യണമെന്നും ശ്രീധരന്‍ പറഞ്ഞു.

പദ്ധതി നടത്തുന്നവരെ കുറ്റം പറയുകയല്ല ചിലപ്പോള്‍ അവരുടെ അറിവില്ലായ്മ കൊണ്ടാവാം ഇങ്ങനെ ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ എസ്റ്റിമേറ്റിട്ട തുകയ്ക്ക് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയില്ല എങ്ങനെയെങ്കിലും അനുമതിനേടിയെടുക്കാനായാണ് ശ്രമിക്കുന്നത്. ഒരു പദ്ധതി എടുക്കുന്നുണ്ടെങ്കില്‍ അത് ശരിക്കും നടത്താന്‍ കഴിയണം. കേരളത്തില്‍ ഈ പദ്ധതി എടുത്തുകഴിഞ്ഞാല്‍ നടപ്പാക്കാൻ കുറഞ്ഞത് 10 വര്‍ഷമെങ്കിലും വേണ്ടിവരും. സര്‍ക്കാരിന് വലിയ സമ്പത്തിക ബാധ്യത ഉണ്ടാക്കും പദ്ധതിയില്‍ പല പാളിച്ചകളും ഉണ്ട്. പൂര്‍ത്തിയാക്കാന്‍ ആവശ്യമായ തുക ആദ്യം കൃത്യമായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.