'കടുവയെ പിടിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണം': പിണറായിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

'കടുവയെ പിടിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണം':  പിണറായിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

വയനാട് : കുറുക്കന്‍മൂലയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് വയനാട് എം.പി രാഹുല്‍ ഗാന്ധി.

വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കടുവ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതായും കടുവയെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്നും കത്തില്‍ രാഹുല്‍ ആവശ്യപ്പെടുന്നു. ഇതോടൊപ്പം വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാര തുക കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ് വയനാട് കുറുക്കന്‍മൂലയിലിറങ്ങിയ കടുവ. നാട്ടിലിറങ്ങി വിലസിയിട്ടും കടുവയെ പിടികൂടാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് വനം വകുപ്പ്. ഇതില്‍ ക്ഷുഭിതരായ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ കൈയ്യേറ്റമുണ്ടായി.

കുറുക്കന്‍മൂല പാല്‍വെളിച്ചം വനമേഖലയില്‍ വനപാലകര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ കടുവയുടെ ചിത്രങ്ങള്‍ നേരത്തെ പതിഞ്ഞിരുന്നു. കുറുക്കന്മൂലയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയുള്ള പയ്യമ്പള്ളി പുതിയടത്തെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവിയിലും കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ വനം വകുപ്പിന് കൈമാറിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.