ഇരട്ട കൊലപാതകങ്ങളില്‍ നടുങ്ങി കേരളം; തലസ്ഥാനത്ത് പൊലീസിന്റെ ക്രിക്കറ്റ് കളി

 ഇരട്ട കൊലപാതകങ്ങളില്‍ നടുങ്ങി കേരളം; തലസ്ഥാനത്ത് പൊലീസിന്റെ ക്രിക്കറ്റ് കളി

തിരുവനന്തപുരം: ഇരട്ട കൊലപാതങ്ങളില്‍ കേരളം വിറങ്ങലിച്ചിരിക്കുനിപോള്‍ തലസ്ഥാനത്ത് പൊലീസുകാരുടെ ക്രിക്കറ്റ് കളി. ഇന്നലെ തിരുവനന്തപുരത്ത് പ്രതിയെ പിടിക്കാന്‍ പോയ പൊലീസ് ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചിട്ടും ക്രിക്കറ്റ് മത്സരം മാറ്റിവെക്കാത്ത പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം. കഴക്കൂട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച്ച രാവിലെയാണ് ഐപിഎസ് -ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നത്.

എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അടക്കമാണ് ട്വന്റി-20 മത്സരത്തില്‍ പങ്കെടുത്തത്. ഇത് നേരത്തെ നിശ്ചയിച്ച പരിപാടിയായിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റിവെക്കാമായിരുന്നു എന്ന് പൊലീസ് സേനക്കിടയില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. മുങ്ങി മരിച്ച പൊലീസുകാരന്റെ പോസ്റ്റുമോര്‍ട്ടം നടക്കുമ്പോള്‍ ക്രിക്കറ്റ് മത്സരം നടത്തിയതിലെ ഔചിത്യക്കുറവും സേനയിലെ ചിലര്‍ ചൂണ്ടിക്കാട്ടി. ശനിയാഴ്ച്ചയാണ് കൊലപാതകക്കേസിലെ പ്രതിയെ പിടികൂടാന്‍ പോയ എസ്എപി ക്യാമ്പിലെ പൊലീസുകാരന്‍ ബാലു മുങ്ങി മരിച്ചത്. ബാലുവിന്റെ മൃതദേഹം എസ്എപി ക്യാമ്പിലെ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതുവരെ ഈ മത്സരം നീണ്ടു.

ഇതിനു പുറമേ ആലപ്പുഴയില്‍ രണ്ടു രാഷ്ട്രീയ കൊലപാതങ്ങള്‍ നടന്നതിന്റെ ഞെട്ടലില്‍ കൂടിയാണ് കേരളം. അതീവ ജാഗ്രത പാലിക്കേണ്ട ഈ സമയത്താണ് പൊലീസിന്റെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ സമീപനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.