പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ: അപമാനിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കണമെന്ന് കോടതി; കേസ് മറ്റന്നാള്‍ പരിഗണിക്കും

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ: അപമാനിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കണമെന്ന് കോടതി; കേസ് മറ്റന്നാള്‍ പരിഗണിക്കും

കൊച്ചി: പിങ്ക് പൊലീസ് പരസ്യ വിചാരണ കേസ് ഹൈക്കോടതി മറ്റന്നാള്‍ പരിഗണിക്കും. കുട്ടിയെ ഉദ്യോഗസ്ഥ അപമാനിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. പിങ്ക് പൊലീസ് കുട്ടിയെ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം സര്‍ക്കാര്‍ തള്ളുകയായിരുന്നു.

സംഭവത്തില്‍ കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥയ്‌ക്കെതിരെ പരമാവധി നടപടി സ്വീകരിച്ചെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നഷ്ടപരിഹാരത്തിന് അര്‍ഹയെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. എത്ര രൂപ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കുമെന്ന് സര്‍ക്കാരുമായി ആലോചിച്ച് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി നിര്‍ദ്ദേശിക്കുകയുമുണ്ടായി.

വലിയ മാനസിക പീഡനമാണ് പെണ്‍കുട്ടി നേരിടേണ്ടി വന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി നമ്പി നാരായണന്‍ കേസില്‍ നഷ്ടപരിഹാരം നല്‍കിയ മാതൃകയില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഗുരുതരമായ തെറ്റു ചെയ്തെന്ന് വ്യക്തമായെങ്കിലും പൊലീസ് ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലം മാറ്റി നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. സംഭവത്തില്‍ ബാലാവകാശകമ്മീഷനും ഇടപെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ധരിച്ചുള്ള ജോലികളില്‍ നിന്ന് ഒഴിവാക്കണമെന്ന് എസ് സി എസ് ടി കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. തക്കതായ ശിക്ഷ കൊടുത്തുവെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഉദ്യോഗസ്ഥയുടെ വീടന് അടുത്തുള്ള മറ്റൊരിടത്തേയ്ക്ക് സ്ഥലം മാറ്റിയതല്ലാതെ വേറൊരു നടപടിയും ഉദ്യോഗസ്ഥയ്ക്കെതിരെ സ്വീകരിച്ചിരുന്നില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.