സമാധാന യോഗം സമാപിച്ചു; തുടര്‍ അക്രമം ഉണ്ടാവാതിരിക്കാന്‍ നേതാക്കള്‍ തമ്മില്‍ ധാരണ

സമാധാന യോഗം സമാപിച്ചു; തുടര്‍ അക്രമം ഉണ്ടാവാതിരിക്കാന്‍ നേതാക്കള്‍ തമ്മില്‍ ധാരണ

ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങളില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ആലപ്പുഴയില്‍ ഇന്ന് ചേര്‍ന്ന സമാധാന യോഗം അവസാനിച്ചു. സമാധാനം നിലനിര്‍ത്താന്‍ യോഗം ആഹ്വാനം ചെയ്തു. കൊലപാതകത്തിന്റെ തുടര്‍ച്ചയായി അക്രമം ഉണ്ടാവാതിരിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ തീരുമാനം എടുത്തു. കൊലപാതകികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പു നല്‍കി.

കൊലപാതകത്തെ യോഗം ഒറ്റക്കെട്ടായി അപലപിച്ചു. പരാതികളുള്ളവര്‍ ജില്ലാ ഭരണകൂടത്തെ നേരിട്ട് അറിയിക്കണമെന്ന് യോഗത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആരും പരസ്പരം ചെളിവാരി എറിയുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തരുത്. എല്ലാവരും സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണം. അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഇരു കൊലപാതകങ്ങള്‍ക്കും പിന്നിലെ ഗൂഢാലോചനകളില്‍ പങ്കാളികളായവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം ആലപ്പുഴയില്‍ പൊലീസിന് വീഴ്ച ഇല്ലെന്ന് യോഗത്തില്‍ സജി ചെറിയാന്‍ പറഞ്ഞു. പൊലീസ് വീഴ്ച മാധ്യമ സൃഷ്ടി മാത്രമാണ്. പൊലീസിനെ മാനസികമായി ശക്തിപ്പെടുത്താന്‍ ആണ് എല്ലാവരും ശ്രമിക്കേണ്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ സമാധാനത്തിനു പ്രത്യേക യോഗം വിളിക്കും. മതപരമായ പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തും, അതില്‍ എല്ലാ പാര്‍ട്ടികളും സഹകരിച്ചിട്ടുണ്ടെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.