500 കോടിയുടെ വ്യാജ ബില്ലുണ്ടാക്കി 25 കോടിയുടെ നികുതി വെട്ടിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

500 കോടിയുടെ വ്യാജ ബില്ലുണ്ടാക്കി 25 കോടിയുടെ നികുതി വെട്ടിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

മലപ്പുറം: വ്യാജ ബില്ലുണ്ടാക്കി ചരക്ക് സേവന നികുതി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റില്‍. മലപ്പുറം അയലക്കാട് സ്വദേശി ബനീഷ് ആണ് ജി എസ് ടി ഇന്റലിജന്‍സിന്‍റെ പിടിയില്‍ ആയത്.

25 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായാണ് പ്രാഥമിക കണക്ക്. 500 കോടിയുടെ വ്യാജ ബില്ലുകള്‍ തയ്യാറാക്കി 25 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് നടന്നത്. മലപ്പുറം അയലക്കാട് സ്വദേശി ബനീഷിന്റെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. കര്‍ഷകരില്‍ നിന്നും മൊത്തമായി വാങ്ങുന്ന അടയ്ക്കക്ക് തമിഴ്നാട്ടിലെ മേല്‍വിലാസത്തില്‍ വ്യാജ ബില്ലുകള്‍ തയ്യാറാക്കുകയാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. ഈ ബില്ലുകളില്‍ ചരക്ക് സേവന നികുതി അടച്ചതായി രേഖപ്പെടുത്തും.

ഇത്തരത്തില്‍ അടച്ചതായി കാണിച്ച തുക കിഴിച്ചാണ് വീണ്ടും വില്‍പ്പന നടത്തുമ്പോള്‍ ജി.എസ്.ടി നല്‍കേണ്ടത്. വില്പന വിലയുടെ അഞ്ച് ശതമാനമാണ് അടക്കയുടെ ജി.എസ്.ടി കര്‍ഷകരില്‍ നിന്നും വാങ്ങുന്ന അടയ്ക്കക്ക് വന്‍ തുക വ്യാജ ബില്ലില്‍ രേഖപ്പെടുത്തുകയും ചെയ്യും.

അതുകൊണ്ടുതന്നെ സംഭരിച്ച അടക്ക് മൊത്ത കച്ചവടം നടത്തുമ്പോള്‍ നല്‍കേണ്ട നികുതിയില്‍ വന്‍തോതില്‍ കിഴിവ് ലഭിക്കും. 25 കോടി രൂപ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായാണ് ജി.എസ്.ടി ഇന്റലിജന്‍സ് കണ്ടെത്തിയത്. വ്യാജ ജി.എസ്.ടി രജിസ്ട്രേഷന്‍ സംഘടിപ്പിച്ചാണ് ബില്‍ തയ്യാറാക്കിയിരുന്നത്. ബില്ലില്‍ നല്‍കുന്ന ജി.എസ്.ടി നമ്പര്‍ യഥാര്‍ത്ഥം ആയിരിക്കും.

എന്നാല്‍ രജിസ്ട്രേഷന്‍ എടുത്ത് മേല്‍വിലാസക്കാരന് ഇത് സംബന്ധിച്ച്‌ യാതൊരു അറിവും ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടുതന്നെ നികുതി പിരിച്ചെടുക്കുക അസാധ്യവുമാണ്. കേരളത്തിലും തമിഴ്നാട്ടിലും വ്യാപകമായി ഇത്തരം തട്ടിപ്പു നടക്കുന്നതായി ജിഎസ്ടി ഇന്റലിജന്‍സ് പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.