മോശമായ സംസാരം; അധ്യാപകനെതിരെ നടപടി വൈകുന്നു: പ്രതിഷേധവുമായി ഗവേഷക വിദ്യാര്‍ത്ഥിനി

മോശമായ സംസാരം; അധ്യാപകനെതിരെ നടപടി വൈകുന്നു: പ്രതിഷേധവുമായി ഗവേഷക വിദ്യാര്‍ത്ഥിനി

കൊച്ചി: അധ്യാപകന്‍ മോശമായി സംസാരിച്ചെന്ന പരാതിയില്‍ നടപടി സ്വീകരിക്കാൻ വൈകുന്നു എന്നാരോപണവുമായി കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പ്രതിഷേധം.

മലയാള വിഭാഗം ഗവേഷക രൂപിമയാണ് വിസിയുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. കഴിഞ്ഞ നവംബര്‍ 30 ന് സര്‍വ്വകലാശാല ക്യാംപസില്‍ വെച്ച്‌ സംസ്കൃത വിഭാഗം അധ്യാപകനായ എം അഷ്റഫ് അശ്ലീല ചുവയോടെ സംസാരിക്കുകയും ആംഗ്യം കാണിക്കുകയും ചെയ്തെന്നാണ് ഗവേഷകയായ രൂപിമയുടെ പരാതി.

ഇക്കാര്യം കാണിച്ച്‌ ക്യാംപസ് ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിച്ച കമ്മിറ്റി അധ്യാപകനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്ത് വി.സിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ തുടര്‍ നടപടികളൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് ഗവേഷക വിസിയുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്.

സര്‍വ്വകലാശാലയില്‍ സ്ഥിരം വി.സി ഇല്ലാത്തതിനാലാണ് കാലതാമസമുണ്ടാകുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. നിലവില്‍ ചുമതല വഹിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല വി.സിയായ പ്രൊഫ. എം കെ ജയരാജിന് കമ്മിറ്റിയുടെ ശുപാര്‍ശ അയച്ചിട്ടുണ്ടെന്നും വി.സിയുടെ തീരുമാനത്തിനനുസരിച്ച്‌ അധ്യാപകനെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.