ആലപ്പുഴ ഇരട്ട കൊലപാതകം; പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് വിജയ് സാഖറെ

ആലപ്പുഴ ഇരട്ട കൊലപാതകം; പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് വിജയ് സാഖറെ

ആലപ്പുഴ: രണ്‍ജീത് കൊലപതാക കേസില്‍ പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് എ ഡി ജി പി വിജയ് സാഖറെ. അന്വേഷണ സംഘം കേരളത്തിന് പുറത്തേക്ക് തിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനം വിടാന്‍ പ്രതികള്‍ക്ക് മറ്റിടങ്ങളില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ആരുടെ സഹായത്തിലാണ് കേരളത്തില്‍ നിന്ന് പുറത്തേക്ക് പോയതെന്ന് അന്വേഷിച്ചു വരികയാണെന്നും എ ഡി ജി പി പറഞ്ഞു.

കൊലപാതകം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആരെയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. രണ്ട് കൊലപാതകത്തിലും സമാനമായ സാഹചര്യമാണ് ഉള്ളത്. ഷാന്‍ വധക്കേസ് ഗൂഢാലോചനയില്‍ പങ്കെടുത്ത രണ്ടുപേരും, രണ്‍ജീത് വധക്കേസ് ഗൂഢാലോചനയില്‍ പങ്കെടുത്ത അഞ്ചുപേരെയും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അല്‍പം സാവകാശം വേണമെന്നുമാണ് എ ഡി ജി പി പറയുന്നത്.

എസ്ഡിപിഐ പ്രവര്‍ത്തകരായ അലി അഹമ്മദ്, ആസിഫ് സുധീര്‍, നിഷാദ് ഷംസുദ്ദീന്‍, അര്‍ഷാദ് നവാസ്, സുധീര്‍ എന്നീ അഞ്ച് പേരാണ് രണ്‍ജീത് ശ്രീനിവാസ് വധക്കേസില്‍ ഇതുവരെ പിടിയിലായത്. രാജേന്ദ്രപ്രസാദ്, രതീഷ് എന്നിവരാണ് കെ എസ് ഷാന്‍ വധത്തില്‍ ഇതുവരെ അറസ്റ്റിലായത്. ഈ ഏഴ് പ്രതികളും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. രണ്ട് കേസുകളിലുമായി കൊലയാളി സംഘത്തില്‍ പതിനെട്ടുപേരുണ്ട്. ഒരാളെപോലും ഇതുവരെ പിടികൂടാനായിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.