തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാ അഴിഞ്ഞാട്ടത്തിന് എതിരെ പ്രതികരിച്ച് മന്ത്രി ജി.ആർ അനിൽ. പോത്തൻകോട് കാറിൽ സഞ്ചരിച്ച പിതാവിനും മകൾക്കുമെതിരെ അക്രമം ഉണ്ടായത് നിർഭാഗ്യകരമെന്ന് മന്ത്രി പറഞ്ഞു. പോലീസ് കൂടുതൽ ജാഗ്രതയോടെ നീങ്ങണമെന്നും ഗൗരവമായ പോലീസ് ഇടപെടലിന് അപ്പോൾ തന്നെ നിർദേശം നൽകിയിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.
പോത്തൻകോട് പൊലീസ് ഇത്തരം സംഭവങ്ങൾ ഗൗരവമായി കൈകാര്യം ചെയ്യണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണം. പോലീസിന് മേൽ രാഷ്ട്രീയ നിയന്ത്രണത്തിനും മേൽനോട്ടത്തിനും കുറവില്ല.
രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച് പോലീസിന് വീഴ്ച ഉണ്ടായെന്ന ആരോപണത്തിൽ കഴമ്പില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരം ആക്ഷേപങ്ങൾ പതിവാണ്. പോലീസ് ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ, പിന്നീട് എന്തെന്ന് അപ്പോൾ പറയാം. വിഷയം ലഘുവായി കാണുന്നില്ല, ഗൗരവത്തോടെ തന്നെ കാണുന്നെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പോത്തൻകോട് പിതാവിനെയും മകളെയും ആക്രമിച്ച പ്രതികൾ ഒളിവിലാണ്. ഇവരുടെ ഫോണുകൾ ഓഫ് ചെയ്ത നിലയിലാണ്. പ്രതികൾക്കായി തെരച്ചിൽ തുടരുന്നതായും പോലീസ് വ്യക്തമാക്കി.