വൈദ്യുതി കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കും; അടുത്തവര്‍ഷം നടപടി ആരംഭിച്ചേക്കും

വൈദ്യുതി കണക്ഷനുകള്‍  ആധാറുമായി ബന്ധിപ്പിക്കും; അടുത്തവര്‍ഷം നടപടി ആരംഭിച്ചേക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വൈദ്യുതി വിതരണ പരിഷ്കരണ പദ്ധതിയുടെ (നാഷണല്‍ ഡിസ്ട്രിബ്യൂഷന്‍ റിഫോംസ്) ഭാഗമായി സംസ്ഥാനത്തെ വൈദ്യുതി കണക്‌ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കും. അടുത്തവര്‍ഷം നടപടി ആരംഭിച്ചേക്കും.

പദ്ധതി പ്രകാരം ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇത് നടപ്പാക്കാനാണ് സംസ്ഥാനത്തിന്റെ നീക്കം. തെലങ്കാനയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച്‌ ഡാറ്റാബേസുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കെ.എസ്.ഇ.ബി പറയുന്നു. കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട ഡാറ്റാസെന്ററുകളില്‍ സൈബര്‍ ആക്രമണമുണ്ടാകാനിടയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കരുതലുകളുടെ ഭാഗമായാണ് നടപടി. ആധാറുമായി വൈദ്യുതി ഉപഭോക്താക്കളെ ബന്ധിപ്പിക്കുന്നത് നിര്‍ദ്ദിഷ്ട സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്ക് കൂടുതല്‍ സഹായകരമാകും.

സ്മാര്‍ട്ട് മീറ്റര്‍, വിതരണമേഖലയില്‍ സ്വകാര്യപങ്കാളിത്തം, വിതരണസ്ഥാപനങ്ങളുടെ നഷ്ടം ഇല്ലാതാക്കാല്‍, ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ളതും തടസമില്ലാത്തതുമായ വൈദ്യുതി നല്‍കല്‍, ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ പ്രയോജനപ്പെടുത്തല്‍ എന്നിവയെല്ലാം നാഷണല്‍ ഡിസ്ട്രിബ്യൂഷന്‍ റിഫോംസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെപ്തംബറില്‍ കേന്ദ്രം ഇതുസംബന്ധിച്ച്‌ സംസ്ഥാനങ്ങളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.