കൊച്ചി: പുതുവത്സര ആഘോഷത്തിൽ ലഹരിമരുന്ന് ഒഴുകുമെന്ന കണക്കുകൂട്ടലില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പൊലീസ്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും രാത്രി ബുക്ക് ചെയ്ത എല്ലാ ആഘോഷ പാര്‍ട്ടികളും റദ്ദാക്കാന്‍ പോലീസ് നോട്ടീസ് നല്‍കി.
മയക്ക് മരുന്നെത്തുന്നത് തടയാന്‍ കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി നിരീക്ഷിക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. ന്യൂ ഇയര്‍ ലക്ഷ്യമിട്ട് വന്‍തോതില്‍ ലഹരി എത്താന്‍ ഇടയുണ്ടെന്നാണ് പൊലീസ് കണക്ക് കൂട്ടല്‍. വന്‍കിട ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ അടക്കം ബുക്ക് ചെയ്ത പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും ലഹരി വിളമ്പുകയുമാണ് ചെയ്യുന്നത്. ഇത്തരം പാര്‍ട്ടികള്‍ കര്‍ശനമായി നിരീക്ഷിക്കാനാണ് പൊലീസ് തീരുമാനം. എല്ലാ ആഘോഷ പരിപാടികളുടെ ബുക്കിംഗും റദ്ദാക്കാന്‍ പൊലീസ് നോട്ടീസ് നല്‍കി.
വന്‍കിട ഹോട്ടലുകളില്‍ മാത്രമല്ല ഫ്ലാറ്റുകളിലും കര്‍ശന പരിശോധനയുണ്ട്. ഇതിനായി എസ്‌എച്ച്‌ഒ മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. റസിഡന്‍സ് അസോസിയേഷനുകളിലടക്കം നിരീക്ഷണമുണ്ടാകും. 10 മണിക്ക് ശേഷം പാര്‍ട്ടികള്‍ നടന്നാല്‍ കര്‍ശന നടപടിയെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷം പൊലീസ് മാത്രം മയക്കുമരുന്ന് കേസില്‍ പടികൂടിയത് 882 പേരെയാണ്. ഇതില്‍ ബഹുഭൂരിപക്ഷവും ജില്ലയ്ക്ക് പുറത്ത് ഉള്ളവരാണ്. ഈ സാഹചര്യത്തില്‍ റയില്‍വേ, വിമാനത്താവളം കേന്ദ്രീകരിച്ച് എക്സൈസും പോലീസും പരിശോധന തുടരും. രാത്രി ബൈക്ക് കറക്കമടക്കം കര്‍ശനമായി നിയന്ത്രിക്കാനാണ് തീരുമാനം.