പാലക്കാട്: സംസ്ഥാനത്ത് ഇന്നലെ പുതിയതായി എട്ട് പേർക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ശബരിമലയിലെ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് എത്തിയ പോലീസുകാരന് കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.
ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തുകയും തുടർന്ന് ക്വാട്ടേഴ്സിൽ കോവിഡ് പോസിറ്റീവായി നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നു. അതിനിടെയാണ് ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ പുതിയതായി പത്തനംതിട്ട (4), ആലപ്പുഴ (2), തിരുവനന്തപുരം (1) എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
പത്തനംതിട്ട ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ അയര്‍ലന്‍ഡില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച ഒന്‍പതു വയസുകാരന്‍ ഇറ്റലിയില്‍ നിന്നും ഒരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്.
തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാള്‍ ടാന്‍സാനിയയില്‍ നിന്നും വന്നതാണ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 64 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.