സംസ്ഥാനത്ത് ഒമിക്രോണ്‍ നിയന്ത്രണ വിധേയം; സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ തടസമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് ഒമിക്രോണ്‍ നിയന്ത്രണ വിധേയം; സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ തടസമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ നിയന്ത്രണ വിധേയമെന്ന് വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവന്‍കുട്ടി. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ തടസങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പുമായി കൂടിയാലോചിച്ചാണ് സ്‌കൂള്‍ തുറന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

കോവിഡ് കാലഘട്ടം അല്ലാതിരുന്ന കാലത്തേതുപോലെ പരീക്ഷകളും ക്ലാസുകളും നടത്തണമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. എസ്എസ്എല്‍സി, പ്ലസ്ടു, പ്ലസ് വണ്‍, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ നടത്തിയതും ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഇവ നടപ്പിലാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം രാജ്യത്തെ ഒമിക്രോണ്‍ സ്ഥിതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണമാണ്. കൂടാതെ അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.