തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിന് ആയുര്‍വേദ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഇനി ഹാജരാക്കാം. ആയുർവേദ ബിരുദമുള്ള രജിസ്ട്രേഡ് ഡോക്ടർമാരുടേയും മെഡിക്കൽ സർട്ടിഫിക്കറ്റ് ഡ്രൈവിംഗ് ലൈസൻസിന് നൽകുവാൻ അനുവദിച്ചുകൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.
അലോപ്പതി ഡോക്ടർമാരുടെയും ആയുർവേദത്തിൽ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമേ ഇതുവരെ പരിഗണിച്ചിരുന്നുള്ളൂ. എന്നാൽ ഇനി മുതൽ ആയുർവേദത്തിൽ ബിരുദധാരികളായ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർമാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഡ്രൈവിംഗ് ലൈസൻസിനു വേണ്ടി ഉപയോഗിക്കാൻ സാധിക്കും.
മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് ബി.എ.എം.എസ് ഡോക്ടർമാർക്ക് എം.ബി.ബി.എസ് ഡോക്ടർമാരുടേതിന് തുല്യമായ യോഗ്യതയുണ്ടെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിവിധ തലത്തിൽ നിന്നുള്ള നിരന്തര അഭ്യർത്ഥന പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി.