ആദിവാസികളുടെ കൈവശ ഭൂമിക്ക് ആറ് മാസത്തിനുള്ളില്‍ പട്ടയം നല്‍കണം: ഹൈക്കോടതി

ആദിവാസികളുടെ കൈവശ ഭൂമിക്ക് ആറ് മാസത്തിനുള്ളില്‍ പട്ടയം നല്‍കണം: ഹൈക്കോടതി

കൊച്ചി: ആറ് മാസത്തിനുള്ളില്‍ ആദിവാസി വിഭാഗത്തിലുള്ളവരുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. കൈവശ ഭൂമിക്ക് പട്ടയം നല്‍കണം എന്നതുള്‍പ്പെടെയുളള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ വിതുരയിലെ ആദിവാസി കാണിക്കാര്‍ സംയുക്ത സംഘം നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടത്.

2017ലെ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന വിഷയം മുന്‍ഗണന നല്‍കി നടപ്പാക്കണമെന്നും അത് സത്യവാങ്മൂലത്തിലൂടെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേരള ഭൂ പതിവ് ചട്ടപ്രകാരം മറ്റുള്ളവര്‍ക്ക് പട്ടയം നല്‍കിയപ്പോള്‍ ആദിവാസി വിഭാഗക്കാര്‍ക്ക് കൈവശ രേഖ മാത്രമാണ് നല്‍കിയതെന്ന് നേരത്തേ ആക്ഷേപമുണ്ടായിരുന്നു. തുടര്‍ന്ന് 2017 ഏപ്രില്‍ 24ന് ഇവരുടെ കൈവശാവകാശ രേഖ റദ്ദാക്കി പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.

സുപ്രീം കോടതി അനുമതി ലഭിച്ച 19,000 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയില്‍ നിന്ന് അവശേഷിക്കുന്ന ഭൂമി ഭൂരഹിത ആദിവാസികള്‍ക്ക് അനുവദിക്കാനുള്ള നടപടികള്‍ക്കായി റവന്യൂ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഉത്തരവില്‍ തുടര്‍ നടപടികള്‍ ഒന്നുംതന്നെ ഉണ്ടായില്ലെന്നാണ് ഹര്‍ജിക്കാരുടെ പരാതി. എന്നാല്‍ ഉത്തരവ് നടപ്പാക്കുന്നത് ആരംഭിച്ച് കഴിഞ്ഞെന്നും പൂര്‍ത്തിയാക്കാന്‍ സമയം ആവശ്യമാണെന്നുമാണ് സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.