തിരുവനന്തപുരം: പുതിയ പ്രതീക്ഷകളോടെ ലോകം പുതുവർഷത്തെ വരവേറ്റു . ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ കേരളമുള്‍പ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും കടുത്ത നിയന്ത്രണത്തോടെയാണ് പുതുവത്സരാഘോഷം നടന്നത്.
പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിറകെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും. ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡ് നഗരത്തിലാണ് ആദ്യം പുതുവത്സരാഘോഷമുണ്ടായത്.
ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയിലും വലിയ രീതിയില്‍ ആഘോഷം നടന്നു. ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്ന ലണ്ടനില്‍ ഇക്കുറി വലിയ ആഘോഷങ്ങളില്ല. പരമ്പരാഗതമായി നടത്തുന്ന വെടിക്കെട്ട് ഇത്തവണ ലണ്ടനില്‍ ഒഴിവാക്കി.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മാര്‍പ്പാപ്പയുടെ പുതുവത്സര ആഘോഷം. ജപ്പാന്‍ നഗരമായ ടോക്യോ, ദക്ഷിണകൊറിയന്‍ നഗരമായ സോള്‍, യു.എ.ഇയുടെ തലസ്ഥാനമായ ദുബായ് എന്നിവിടങ്ങളിലും പുതുവത്സാരത്തെ വരവേറ്റത്.
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കേരളത്തില്‍ പത്തിന് ശേഷം ആഘോഷങ്ങള്‍ നിയന്ത്രിച്ചിരുന്നു. ഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളിലും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് രാത്രി കര്‍ഫ്യു ആരംഭിച്ചതോടെ പുതുവര്‍ഷാഘോഷം നേരത്തെ അവസാനിച്ചു. .മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വമായ പുതുവത്സരാശംസ നേര്‍ന്നു. 'പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുമ്പോള്‍ ഒമിക്രോണ്‍ ഭീഷണിയായി മുന്നിലുണ്ടെന്നത് മറക്കരുതെന്ന്' മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. നാടിന്റെ ഐക്യവും സമാധാനവും പുരോഗതിയും തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ സാമൂഹ്യതിന്മകളെയും അകറ്റി നിര്‍ത്തുമെന്ന് തീരുമാനിക്കാമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.