തിരുവനന്തപുരം: രാഷ്‌ട്രപതി റാം നാഥ് കോവിന്ദിന് ഡി ലിറ്റ് നല്‍കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദ്ദേശത്തോട് താല്‍പര്യമില്ലെന്ന് പ്രതികരിച്ച് കേരള സര്‍വകലാശാല. വൈസ് ചാന്‍സിലര്‍ ഡോ. വി.പി മഹാദേവന്‍ പിളളയാണ് ഈ തീരുമാനം ഗവര്‍ണറെ നേരിട്ടെത്തി അറിയിച്ചത്. മറുപടി രേഖാമൂലം ഗവര്‍ണര്‍ വാങ്ങിയതായാണ് സൂചന.
മുന്‍പ് വി.സിയെ നേരിട്ട് വിളിച്ചുവരുത്തിയാണ് രാഷ്‌ട്രപതിയ്‌ക്ക് ഡി ലിറ്റ് നല്‍കുന്നതിനുളള താല്‍പര്യം ഗവര്‍ണര്‍ അറിയിച്ചത്. സര്‍വകലാശാലയുടെ മറുപടിയെത്തുടര്‍ന്ന് നേരത്തെ കാലടി സംസ്കൃത സര്‍വകലാശാലയില്‍ ചാന്‍സലര്‍ അംഗീകാരം നല്‍കിയ ഡി ലിറ്റ് ബിരുദദാനത്തിനുളള തീയതി ഗവര്‍ണര്‍ മരവിപ്പിച്ചു. മുന്‍ വി.സി ഡോ. എന്‍.പി ഉണ്ണി, നടി ശോഭന, ഡോ.ടി.എം കൃഷ്‌ണ എന്നിവര്‍ക്ക് ഡി.ലിറ്റ് നല്‍കുന്നതാണ് നീട്ടിവച്ചത്.
കേരള സര്‍വകലാശാലയില്‍ ഡി ലിറ്റ് നല്‍കാന്‍ വി.സി ഡോ. വി.പി മഹാദേവന്‍ പിളളയ്‌ക്ക് എതിര്‍പ്പില്ലെങ്കിലും രാഷ്‌ട്രപതിയുടെ രാഷ്‌ട്രീയ നിലപാടിനോടുളള എതിര്‍പ്പുകൊണ്ട് സര്‍ക്കാരിനും സിന്‍ഡിക്കേറ്റിനും താല്‍പര്യമില്ലെന്നാണ് സൂചന.
ഇക്കാര്യങ്ങളെക്കുറിച്ചാണ് വി.സി ഗവര്‍ണറെ അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചതല്ല, യോഗം ചേര്‍ന്ന് സര്‍ക്കാരിന് രാഷ്‌ട്രപതിയോട് എതിര്‍പ്പുണ്ടെന്ന് അറിയിക്കുക ഒഴിവാക്കാനായി യോഗം തന്നെ വേണ്ടെന്നുവച്ചിരുന്നു. ഇതിനോട് രാജ്യത്തിന്റെ അഭിമാനം മാനിച്ച് എല്ലാം താന്‍ തുറന്നുപറയുന്നില്ലെന്ന് ഗവര്‍ണര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ ചാന്‍സിലര്‍ പദവിയെ ചൊല്ലി സര്‍ക്കാരും ഗവര്‍ണറും തമ്മിലെ അനിശ്ചിതത്വം ഇതിനിടെ ഇപ്പോഴും തുടരുകയാണ്.