തിരുവനന്തപുരം: ഫെബ്രുവരി മുതല്‍ തദ്ദേശ സ്വയം ഭരണത്തിന് ഒറ്റ വകുപ്പെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി വി ഗോവിന്ദന്‍. ഒരേ സ്വഭാവമുള്ള അഞ്ചുവകുപ്പുകളെ ഏകോപിപ്പിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് എന്ന ഒറ്റവകുപ്പായി തീർക്കുന്നതിലൂടെ ജനസൗഹൃദ സേവനം ഉറപ്പുവരുത്താനാകുമെന്ന് എം വി ഗോവിന്ദന് പറഞ്ഞു.
നിലവില്‍ വിവിധ ഡയറക്ടറേറ്റുകളും അനുബന്ധ ഏജൻസികളുമായി പരന്നുകിടക്കുകയാണ്. വകുപ്പ് സംയോജനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ പുനരധിവാസം സംബന്ധിച്ചും ഓഫീസുകളുടെ ഭരണ നിർവഹണ ഉത്തരവാദിത്തങ്ങൾ നിശ്ചയിക്കാനും ഉദ്യോഗസ്ഥരെ ഒറ്റവകുപ്പിന് കീഴിൽ സജ്ജരാക്കുന്നതിനുമായി കൊട്ടാരക്കര സിഎച്ച്‌ആർഡിയിൽ സംഘടിപ്പിച്ച ശില്പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗ്രാമപഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തിനും നഗരകാര്യത്തിനും എന്‍ജിനിയറിങിനും നഗരഗ്രാമാസൂത്രണത്തിനും വ്യത്യസ്ത വകുപ്പുകളും ജില്ലാ പഞ്ചായത്തുകൾക്ക് ഗവണ്മെന്റ് സെക്രട്ടറിയേറ്റുമെന്നതാണ് നിലവിലുള്ള അവസ്ഥ. ഓരോ തുരുത്തുകളിലെന്ന പോലെ വ്യത്യസ്ത വകുപ്പുകൾ നിലനില്ക്കുന്നത് ആസൂത്രണത്തിനും പദ്ധതി നടത്തിപ്പിനും പല തടസ്സങ്ങളുമുണ്ടാക്കുന്നുണ്ട്. താഴെ തലം മുതൽ സെക്രട്ടറിയറ്റ് വരെ ശക്തമായ പിന്തുണാസംവിധാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ക്ക് ആവശ്യമാണ്. വകുപ്പുകളുടെ ഏകോപനത്തിലൂടെ ഈ ലക്ഷ്യം നേടാന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനങ്ങൾക്ക് ഏറ്റവും സുതാര്യമായ സേവനം വേഗത്തിൽ ലഭ്യമാവുമെന്ന് ഉറപ്പുവരുത്താനും സൗഹൃദപരമായ സമീപനങ്ങളിലൂന്നുന്ന ജനകീയ ഉദ്യോഗസ്ഥ സംവിധാനം രൂപപ്പെടുത്താനും വകുപ്പ് സംയോജനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന പരിപാടിയില് ഉൾപ്പെടുത്തി വകുപ്പ് ഏകീകരണം നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു.