വിശുദ്ധ ചാവറയച്ചന്റെ സ്വര്‍ഗ പ്രാപ്തിയുടെ 150-ാം വാര്‍ഷികാഘോഷങ്ങള്‍ നാളെ സമാപിക്കും; ഉപരാഷ്ട്രപതി വിശിഷ്ടാതിഥിയാകും

വിശുദ്ധ ചാവറയച്ചന്റെ സ്വര്‍ഗ പ്രാപ്തിയുടെ 150-ാം വാര്‍ഷികാഘോഷങ്ങള്‍ നാളെ സമാപിക്കും; ഉപരാഷ്ട്രപതി വിശിഷ്ടാതിഥിയാകും

കോട്ടയം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ സ്വര്‍ഗ പ്രാപ്തിയുടെ 150-ാം വാര്‍ഷികാഘോഷങ്ങള്‍ നാളെ സമാപിക്കും. മാന്നാനം സെന്റ് എംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ രാവിലെ 10 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു വിശിഷ്ടാതിഥിയാകും.

മന്ത്രി വി.എന്‍. വാസവന്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി. മുരളീധരന്‍, സീറോ മല ബാര്‍ സഭയുടെ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ തോമസ് ചാഴികാടന്‍ എംപി, സിഎംഐ സഭയുടെ പ്രിയോര്‍ ജനറല്‍ ഫാ. തോമസ് ചാത്തംപറമ്പില്‍, സിഎംസി സഭയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രെയ്‌സ് തെരേസ് എന്നിവര്‍ പ്രസംഗിക്കും. മാന്നാനം ആശ്രമം പ്രിയോര്‍ ഫാ. മാത്യൂസ് ചക്കാലയ്ക്കല്‍ ഉപരാഷ്ട്രപതിക്ക് ഉപഹാരം സമര്‍പ്പിക്കും.

രാവിലെ 9.50ന് കോട്ടയം മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ വന്നിറങ്ങുന്ന ഉപരാഷ്ട്രപതിയെ സംഘാടകര്‍ക്കുവേണ്ടി സിഎംഐ സഭയുടെ ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍, സിഎംസി സഭയുടെ ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ റോസ് മേരി എന്നിവരും സമ്മേളന നഗറില്‍ സിഎംഐ സഭയുടെ വികാര്‍ ജനറല്‍ ഫാ.ജോസി താമരശേരില്‍, പ്രാവിന്‍ഷ്യല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ എന്നിവരും ചേര്‍ന്ന് സ്വീകരിക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.