'ആശാന്‍ കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പൊലീസ് നാട്ടുകാരുടെ നെഞ്ചത്തിരിക്കും'; വിമര്‍ശനവുമായി ഷാഫി പറമ്പില്‍

'ആശാന്‍ കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പൊലീസ് നാട്ടുകാരുടെ നെഞ്ചത്തിരിക്കും'; വിമര്‍ശനവുമായി ഷാഫി പറമ്പില്‍

തിരുവനന്തപുരം: ട്രെയിനില്‍ റിസര്‍വേഷന്‍ ടിക്കറ്റെടുക്കാത്തതിന്റെ പേരില്‍ യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. ആഭ്യന്തരം ഭരിക്കുന്ന ആശാന്‍ കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പൊലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഫെസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സേനയില്‍ ആഭ്യന്തര മന്ത്രിക്ക് നിയന്ത്രണമില്ലാത്ത അവസ്ഥ നാടിനാപത്താണ്. പിണറായിയുടെ പേര് പറയുവാന്‍ പോലും ഭയമുള്ള സിപിഎം സമ്മേളനങ്ങളില്‍ നിന്ന് വരെ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടും തന്റെ പരാജയം തിരിച്ചറിയാത്ത മുഖ്യമന്ത്രി സംസ്ഥാനത്തിന് ഒരു ബാധ്യതയാണെന്നും ഷാഫി പറമ്പില്‍ ഫെസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫെസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആഭ്യന്തരം ഭരിക്കുന്ന ആശാന്‍ കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പൊലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കും. കൊല്ലുകയും കൊലവിളിക്കുകയും പൊലീസ് വാഹനം വരെ കത്തിക്കുകയും ചെയ്യുന്ന ഗുണ്ടകളോട് മൃദു സമീപനവും നാട്ടുകാരോട് പൊലീസിന്റെ ഗുണ്ടായിസവും സ്ഥിരം ഏര്‍പ്പാടായിരിക്കുകയാണ്. സേനയില്‍ ആഭ്യന്തര മന്ത്രിക്ക് നിയന്ത്രണമില്ലാത്ത അവസ്ഥ നാടിനാപത്താണ്.

പിണറായിയുടെ പേര് പറയുവാന്‍ പോലും ഭയമുള്ള സിപിഎം സമ്മേളനങ്ങളില്‍ നിന്ന് വരെ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടും പൊതുമരാമത്ത് മന്ത്രി വരെ പരസ്യ വിമര്‍ശനം ഉന്നയിക്കേണ്ടി വന്നിട്ടും തന്റെ പരാജയം തിരിച്ചറിയാത്ത മുഖ്യമന്ത്രി സംസ്ഥാനത്തിന് ഒരു ബാധ്യതയാണ്. വകുപ്പില്‍ ഇടപെടുവാന്‍ കഴിയുന്ന ആരെങ്കിലും ഭരണപക്ഷത്തുണ്ടെങ്കില്‍ അവരെ ആഭ്യന്തര വകുപ്പ് എല്‍പ്പിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.