ഇത് ചരിത്രം: എട്ട് അവയവങ്ങള്‍ ദാനം ചെയ്ത് വിനോദ് പുതുജീവന്‍ നല്‍കിയത് ഏഴ് പേര്‍ക്ക്

ഇത് ചരിത്രം: എട്ട് അവയവങ്ങള്‍ ദാനം ചെയ്ത് വിനോദ് പുതുജീവന്‍ നല്‍കിയത് ഏഴ് പേര്‍ക്ക്

കൊല്ലം: കൊല്ലം കിളികൊല്ലൂര്‍ സ്വദേശി വിനോദ് എട്ട് അവയവങ്ങള്‍ ദാനം ചെയ്ത് ജീവന്‍ പകര്‍ന്നത് ഏഴ് പേര്‍ക്ക്. അങ്ങനെ ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാനത്തിനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സാക്ഷിയായത്. 54 കാരനായ വിനോദിന് ഡിസംബര്‍ 30ന് കൊല്ലത്ത് കല്ലും താഴത്തിനും ബെപ്പാസിനും ഇടയ്ക്കാണ് അപകടം സംഭവിക്കുന്നത്. വിനോദിന്റെ ഇരുചക്രവാഹനം സ്വകാര്യബസിന് പുറകില്‍ ഇടിച്ചായിരുന്നു അപകടം. തലയ്ക്ക് സാരമായി പരിക്കേറ്റ വിനോദിന്റെ മസ്തിഷ്‌ക മരണം ഇന്നലെ സ്ഥിരീകരിക്കുകയായിരുന്നു.

വിനോദിന്റെ ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലേക്ക് കൊണ്ടുപോകും. വൃക്ക ഒന്ന് കിംസിലേക്കാണ് കൈമാറുക. ഒന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തന്നെ ഉപയോഗിക്കും. കൈകള്‍ രണ്ടും ( ഷോള്‍ഡര്‍ മുതല്‍) എറണാകുളം അമൃതയിലേക്ക് കൊണ്ടുപോകും. കണ്ണുകള്‍ ( കോര്‍ണിയ രണ്ടും ) തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കാണ് നല്‍കിയത്. കരള്‍ കിംസിലേക്കും കൈമാറി.

സംസ്ഥാനത്ത് നിരവധി അവയവദാനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഒരാളില്‍ നിന്ന് എട്ട് അവയവങ്ങള്‍ ദാനം ചെയ്യുന്നത് ഇതാദ്യമാണ്. പ്രതീക്ഷ അറ്റ എട്ട് പേര്‍ക്ക് ജീവിതം പകുത്ത് നല്‍കി അവയവദാനത്തിന്റെ ഉദാത്ത മാതൃകയാണ് വിനോദും അതിന് സമ്മതം നല്‍കിയ കുടുംബവും സമൂഹത്തിന് പകര്‍ന്ന് നല്‍കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.