സില്‍വര്‍ ലൈന്‍:സര്‍വേ കല്ലുകള്‍ പിഴുതെറിയാന്‍ യുഡിഎഫ് ആഹ്വാനം; ജനങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് ബിജെപി

സില്‍വര്‍ ലൈന്‍:സര്‍വേ കല്ലുകള്‍ പിഴുതെറിയാന്‍ യുഡിഎഫ് ആഹ്വാനം; ജനങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് ബിജെപി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധ സമരം ശക്തിപ്പെടുത്താന്‍ യുഡിഎഫ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലാ കേന്ദ്രങ്ങള്‍ സ്ഥിരം സമരവേദിയാകും.

സില്‍വര്‍ ലൈന്‍ പദ്ധതി പ്രദേശങ്ങളില്‍ സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പിഴുതെറിയാനും മുന്നണി നേതാക്കള്‍ തന്നെ സമരത്തിന് നേതൃത്വം നല്‍കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി.

സില്‍വര്‍ലൈന്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ നിയമസഭാ അടിയന്തര യോഗം ചേരണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. നിയമസഭയെ വിശ്വാസത്തിലെടുക്കാതെ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പൗര പ്രമുഖരുടെ യോഗം വിളിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമസഭയോട് ചെയ്ത അവഹേളനമായി യുഡിഎഫ് യോഗം വിലയിരുത്തി.

പദ്ധതിയെ എതിര്‍ക്കുന്ന വ്യക്തികളെയും സംഘടനകളെയും കൂട്ടിച്ചേര്‍ത്ത് സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ നൂറു ജനകീയ സദസുകള്‍ സംഘടിപ്പിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ബിജെപി ശക്തമായ സമരം തുടങ്ങുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും വ്യക്തമാക്കി. ആരെയെങ്കിലും ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയും. മന്ത്രിക്ക് ശുചിമുറി നിര്‍മിക്കാന്‍ നാലര ലക്ഷമാണ് സര്‍ക്കാര്‍ ചെലവാക്കിത്. അപ്പോഴാണ് വീട് നഷ്ടപ്പെടുന്നവന് അധിക സഹായമായി നാലര ലക്ഷം നല്‍കുന്നതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.