കോന്നി എം.എല്‍.എ ജനീഷ് കുമാറിന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കില്‍ നിയമനം: അന്വേഷണം വേണമെന്ന് ഹൈക്കോടതി

 കോന്നി എം.എല്‍.എ ജനീഷ് കുമാറിന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കില്‍ നിയമനം: അന്വേഷണം വേണമെന്ന് ഹൈക്കോടതി

കൊച്ചി: കോന്നി എംഎല്‍എ കെ.യു.ജനീഷ് കുമാറിന്റെ ഭാര്യയ്ക്ക സഹകരണ ബാങ്കില്‍ നിയമനം നല്‍കിയതില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി. സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ പ്യൂണ്‍ തസ്തികയില്‍ ചട്ടവിരുദ്ധമായി നിയമനം നല്‍കിയതിനെക്കുറിച്ച് സഹകരണ നിയമപ്രകാരം അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ബന്ധപ്പെട്ട കാലത്തെ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളും പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. ബാങ്കിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഭരണസമിതി അംഗമായ സി.കെ.പുരുഷോത്തമന്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.

ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ബാങ്കിലെ സാമ്പത്തിക ക്രമക്കേടും ചൂണ്ടിക്കാട്ടി 2018ല്‍ ഹര്‍ജിക്കാരന്‍ സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിനിടെ മറ്റൊരു അംഗത്തിന്റെ പരാതിയില്‍ പരിശോധന നടത്തിയിരുന്നു. നീതി സ്റ്റോറിലെ നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്നും സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജോയിന്റ് റജിസ്ട്രാര്‍ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും എംഎല്‍എയുടെ ഭാര്യയുടെ നിയമനം സംബന്ധിച്ച വിഷയം അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കി. പ്യൂണ്‍ നിയമനത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന ചോദ്യത്തിന് 2018ല്‍ അന്വേഷണം നടത്തിയതാണ് എന്ന മറുപടിയാണു ജോയിന്റ് റജിസ്ട്രാര്‍ നല്‍കിയത്.

അതേസമയം, കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ ഭാര്യയ്ക്കു നിലവില്‍ ബാങ്കില്‍ ജോലി ഇല്ലെന്ന് ബാങ്ക് പ്രസിഡന്റ് ടി.എ നിവാസ് അറിയിച്ചു. ഏതാനും മാസം മാത്രമാണ് ജോലി ഉണ്ടായിരുന്നത്. മെച്ചപ്പെട്ട ജോലി ലഭിച്ചപ്പോള്‍ ബാങ്കിലെ ജോലി രാജി വച്ച് പോയെന്നും നിവാസ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.